അഹമ്മദാബാദ്: ഇന്നലെയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചത്. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു രൂപാണിയുടെ രാജി. പ്രധാനമായും നാല് കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചയാണ് കാരണങ്ങളിലൊന്ന്. ' സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരല്ലായിരുന്നു. ഇവിടെ ബിജെപി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അവർ വിമർശിച്ചിരുന്നു. മോശം പ്രകടനമായിരുന്നു വിജയ് രൂപാണിയുടേത്'-വൃത്തങ്ങൾ പറയുന്നു.
സാമ്പത്തികവും സാമൂഹികവുമായ ചില പ്രശ്നങ്ങളും രാജിയിലേക്ക് നയിച്ചു. കൂടാതെ വിജയ് രൂപാണിയുടെ രാജിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹവും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പാട്ടീലും തമ്മിലുള്ള അകൽച്ചയാണെന്നും പറയപ്പെടുന്നു.
രൂപാണിയുടെ നേതൃത്വത്തിൽ 2017 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സീറ്റ് കുറഞ്ഞതും ഒരു കാരണമായി. 182ൽ ബിജെപി 99 സീറ്റും, കോൺഗ്രസ് 77 സീറ്റും നേടി. 2012ൽ 115 സീറ്റ് ലഭിച്ച ബിജെപിക്ക് പട്ടേൽ വിഭാഗത്തിന്റെ അകൽച്ച കാരണം സീറ്റ് കുറഞ്ഞെന്നാണ് വിലയിരുത്തപ്പെട്ടത്. വിജയ് രൂപാണിയ്ക്ക് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെ മേൽ തന്റെ 'നിയന്ത്രണം' നഷ്ടപ്പെട്ടതായും വിമർശനമുയർന്നിരുന്നു.
2016 ഓഗസ്റ്റിൽ ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായത്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ വിജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |