ന്യൂഡൽഹി: കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും സംയുക്തമായി രൂപീകരിച്ച മാനദണ്ഡങ്ങൾ സെപ്തംബർ മൂന്നിന് തന്നെ പുറപ്പെടുവിച്ചിരുന്നതായും സുപ്രീം കോടതിയിൽ സർക്കാർ വ്യക്തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് കൊവിഡ് പിടിപ്പെട്ട് 30 ദിവസത്തിനുള്ളിൽ രോഗി മരണമടഞ്ഞാൽ അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തും. രോഗി ആശുപത്രിയിൽ വച്ച് മരിച്ചാലും പുറത്തെ ഏതെങ്കിലും കേന്ദ്രത്തിൽ വച്ച് മരിച്ചാലും അത് കൊവിഡ് മരണമായി തന്നെ ഇനി മുതൽ കണക്കാക്കും.
കൊവിഡ് ടെസ്റ്റ് നടത്തിയോ ഡോക്ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന പരിശോധനകളിലൂടെയോ രോഗിക്ക് കൊവിഡാണോ അല്ലയോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. എന്നാൽ ആത്മഹത്യ, കൊലപാതകം, അപകടങ്ങൾ എന്നിവ കാരണം ഒരു വ്യക്തി മരിക്കുകയാണെങ്കിൽ അയാൾക്ക് കൊവിഡ് ഉണ്ടായിരുന്നുവെങ്കിൽ പോലും അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽപെടുത്താൻ സാധിക്കില്ല. മരണ സർട്ടിഫിക്കറ്റിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന പരാതി പരിഹാരസെല്ലിനെ സമീപിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |