മലപ്പുറം: സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന ആരോപണവുമായി കെ മുരളീധരൻ എം പി. ഇതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ
'അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശയ്ക്കുചുറ്റുമിരുന്ന് പരിഹരിക്കാൻ ഇരു സമുദായ നേതാക്കളും തയ്യാറാകണം. ലഹരി മാഫിയ കേരളത്തിൽ ഉണ്ട്. എന്നാൽ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവയ്ക്കരുത്. ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘപരിവാർ വേണ്ട. തർക്കം കൂടുതൽ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സർക്കാരാണ്- കെ മുരളീധരൻ പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ബിഷപ്പ് പ്രസ്താവന നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ബിഷപ്പിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ മനസിലാക്കണമെന്നുമാണ് വി.മുരളീധരൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |