പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുടത്തിൽ നിന്നു തുറന്നു വിട്ട 'നർകോട്ടിക് ലൗ ജിഹാദ് ഭൂതം' കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഇടതു, വലതു മുന്നണി ഘടക കക്ഷികളെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണിപ്പോൾ . അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനവും ചീത്തവിളിയും അരങ്ങേറുമ്പോൾ മതസൗഹാർദ്ദ കുപ്പായം തയ്ച്ച് ആരൊക്കെ , എവിടെയൊക്കെ നിൽക്കുന്നുവെന്നത് മീനച്ചാലാറ് വലം വെക്കുന്ന പാലാ ബിഷപ്പ് ഹൗസിനു മുന്നിൽ കവടി നിരത്തി കാണേണ്ട കാഴ്ചയാണ്. !
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ന്യൂനപക്ഷ വോട്ട് ബാങ്കിൽ കടന്നു കയറാൻ കഴിയാത്ത ബി.ജെ.പി പാലാ ബിഷപ്പിനെ ഇടതു വലതു മുന്നണികൾ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നാരോപിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിഷപ്പ് ഹൗസിന് കാവൽ നിൽക്കുമ്പോൾ, തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ ന്യൂട്രൽ കളിയെന്ന കരുതലോടെയാണ് കോൺഗ്രസ്, സി.പി.എം നേതാക്കളുടെ നിൽപ്പ്.
യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ്, മാണി സി. കാപ്പന്റെ എൻ.സി.പി കക്ഷികൾ ബിഷപ്പിനെ ന്യായീകരിച്ച് ആദ്യം രംഗത്തെത്തിയതോടെ ജോസ് വിഭാഗത്തിന് ഇരിക്കപ്പൊറുതിയില്ലാതായി . മഹിളാ കോൺഗ്രസ് പ്രസിഡന്റ് നിർമല ജിമ്മി ബിഷപ്പ് ഹൗസിലെത്തിയെങ്കിലും ജോസ് കെ. മാണി മൗനം പാലിക്കുന്നതിനെതിരെ നാക്കിന് എല്ലില്ലാത്ത പി.സി ജോർജ് വരെ പരിഹസിച്ചപ്പോൾ സഭയുടെ എതിർപ്പ് ദോഷമാകുമെന്ന് കണ്ട് ഇടതു മുന്നണി ഘടകകക്ഷിയായ ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണിയും ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്താൻ നിർബന്ധിതനായി .
മുഖ്യമന്ത്രിയും സി.പി.എം ആക്ടിംഗ് സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ബിഷപ്പിനെ വിമർശിച്ചപ്പോൾ ജോസ് ബിഷപ്പിനെ പിന്തുണച്ചത് ഇടതുമുന്നണിയിൽ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കി. യു.ഡി.എഫിൽ മുസ്ലീം ലീഗ് ബിഷപ്പിനെ തള്ളി പറയുമ്പോൾ, ജോസഫ് , കാപ്പൻ വിഭാഗങ്ങൾ പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , കെ. മുരളീധരൻ തുടങ്ങിയ നേതാക്കൾ വോട്ട് ബാങ്കിനെ ഭയന്ന് കടുത്ത വിമർശനം മയപ്പെടുത്തുമ്പോൾ ആകെ ചക്ക കുഴയുന്നതുപോലെയായി ഇരു മുന്നണിയിലെയും കാര്യങ്ങൾ .
ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നും ബിഷപ്പിന് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തയച്ചതോടെ വിവാദം കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള പുതിയ തലത്തിലെത്തി.
ഇനി എന്തൊക്കെ സംഭവിക്കുമെന്ന് ദൈവം തമ്പുരാന് മാത്രമറിയാം. ലൗജിഹാദ് വിവാദം കെട്ടടങ്ങിയതുപോലെ എല്ലാരുടെയും തടി കേടാകാതിരിക്കാൻ നർകോട്ടിക് ലൗ ജിഹാദ് വിവാദവും മൊത്തത്തിൽ കോംപ്ലിമെന്റാക്കി അവസാനിപ്പിക്കാനാണ് സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |