തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പ്രസ്താവനയെ പിന്തുണച്ച് ലേഖനമെഴുതിയ ദീപിക പത്രത്തിനെതിരെ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനത്തിൽ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടാണ് ശബരീനാഥൻ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും. യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസിലാക്കുന്നത് നല്ലതായിരിക്കുമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ.എസ്. ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.
ദീപികയിലെ വരികൾ ഇതാണ് - "........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ"
പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |