കാസർകോട്: കീഴൂർ അഴിമുഖത്ത് തിരമാലയിൽപ്പെട്ടു തോണി മറിഞ്ഞ് കടലിൽ അകപ്പെട്ട മൂന്നു മീൻപിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷ് നാട്ടുകാരുടെ മുത്തായി. കീഴൂരിലെ മുഹമ്മദ് അജ്മൽ (22), അഷ്റഫ് (45), മുനവ്വർ അലി (40) എന്നിവരാണ് ഇന്നലെ രാവിലെ കീഴൂർ കടപ്പുറത്ത് അപകടത്തിൽപെട്ടത്. സ്വജീവൻ നോക്കാതെ മൂന്നുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു ബേക്കൽ സ്വദേശിയും കീഴൂരിൽ താമസക്കാരനുമായ ബബീഷ്.
അപകടം കണ്ട്, കരയോട് ചേർന്ന് മറ്റൊരു മീൻപിടുത്ത തോണിയിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ ബബീഷ് നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ഏറെ ദൂരത്തിൽ നീന്തിയെത്തി ജീവന്റെ വിലയുള്ള ബബീഷിന്റെ കൈകൾ മൂന്ന് പേരെയും പൊക്കിയെടുത്തു കരയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് മീൻ പിടുത്തത്തിനായി പോയതായിരുന്നു മൂന്നുപേരും. ഞായറാഴ്ച രാവിലെ തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബബീഷിന്റെ സഹായത്തോടെ കരയിൽ എത്തിച്ച മത്സ്യത്തൊഴിലാളികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൂന്ന് കുടുംബങ്ങളും ബബീഷ് എന്ന രക്ഷകനെ ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ്. പൊലീസും നാട്ടുകാരും നീന്തൽ വിദഗ്ധൻ സൈഫുദ്ദീൻ, ബവിൽസ്, മൂസ പാലക്കുന്ന്, മുരളി പള്ളം, താജുദീൻ പടിഞ്ഞാർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ ബബീഷിന്റെ കൂടെ പങ്കാളികളായി. ഇതിനു മുമ്പും കീഴൂരിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെ ബബീഷ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിട്ടുണ്ട്.
ബബീഷിന് അംഗീകാരങ്ങളുടെ പെരുമഴ
മൂന്നുപേരെ കടലിൽ നിന്നും രക്ഷപ്പെടുത്തിയ ബബീഷിന് അംഗീകാരങ്ങളുടെ പെരുമഴ. ഒഫാൻസ് കീഴൂർ യു.എ.ഇ കമ്മിറ്റി ധീരതയ്ക്കുള്ള പുരസ്കാരവും പ്രശസ്തി പത്രവും കാഷ് അവാർഡും പ്രഖാപിച്ചു. യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂരും പ്രവർത്തകരും വീട്ടിലെത്തി ബബീഷിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ജനറൽ സെക്രട്ടറിമാരായ സാഗർ ചാത്തമത്ത്, എൻ. ജിതേഷ് എന്നിവരും ഒപ്പമുണ്ടായി.
ബബീഷിന് വീടൊരുക്കും
ബബീഷിനും കുടുംബത്തിനും സുമനസുകളുടെ സഹായത്തോടെ വീടൊരുക്കുമെന്ന് ബേക്കലത്തെ ബന്ധുവീട്ടിൽ എത്തി ആദരിച്ച ശേഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |