പാലക്കാട്: പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നിന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 150 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ വാളയാർ തൃശൂർ ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറെ യാക്കര എൻ.എസ്.എസ് കരയോഗം മന്ദിരത്തിന് മുൻവശമുള്ള സർവീസിൽ റോഡിൽ
വച്ച് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ ബസ് ഡ്രൈവർ സഞ്ജയ്, കഞ്ചാവ് കടത്തിയ നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിൽ നിന്ന് അമ്പതോളം അതിഥിതൊഴിലാളികളുമായി വന്ന ബസിൽ 70 പാക്കറ്റുകളിലായി ഒളിപ്പിച്ച കഞ്ചാവ് രണ്ടു ആഡംബര കാറുകളിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്, ആർ.ജി.രാജേഷ്, ടി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ, സി.സെന്തിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്തഫ ചോലയിൽ, രാജ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, മുഹമ്മദ്അലി, അനീഷ്, എക്‌സൈസ് ഡ്രൈവർ രാജീവ് എന്നിവർ പരിശോധയിൽ പങ്കെടുത്തു. പ്രതികളെയും കഞ്ചാവും വാഹനങ്ങളുമടക്കം പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിളിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |