ന്യൂഡൽഹി: സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഇരുപത് വർഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം ഇല്ലാതാക്കി അധികാരം നിലനിറുത്താനാണ് വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി അവരോധിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നത്.
കൊവിഡ് പ്രതിരോധത്തിൽ അടക്കം രൂപാണിക്ക് സംഭവിച്ച വീഴ്ചകൾ പരിഹരിക്കുന്നതിനൊപ്പം ഗുജറാത്തിലെ പ്രബലരായ പാട്ടിദാർ വിഭാഗത്തെ അടുപ്പിച്ച് നിറുത്താനും കഴിയും.
2001മുതൽ 2014വരെ നാലു തവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ വിശ്വസ്തയായ ആനന്ദിബെൻ പട്ടേലിനെയാണ് പിൻഗാമിയാക്കിയത്. ആനന്ദിബെന്നിന്റെ ഭരണം ക്ളിക്ക് ആകാതിരുന്നപ്പോൾ, 2016ൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി. അതും ശരാശരി നിലവാരമേ പുലർത്തിയുള്ളൂ.
അദ്ദേഹത്തിന്റെയും മകൻ ഋഷഭിന്റെയും ബിസിനസ് ഇടപാടുകൾ വിവാദമായി. കൊവിഡ് പ്രതിരോധം പാളിയതും സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം എതിരായതും രൂപാണിയുടെ മാറ്റം അനിവാര്യമാക്കി. രൂപാണിക്ക് അമിത്‌ഷായോടുള്ള ആഭിമുഖ്യവും തിരിച്ചടിയായി. ഇരുവരും ജെയിൻ ബനിയ സമുദായാംഗങ്ങളാണ്.
മുഖ്യമന്ത്രിമാർ തന്റെ വിശ്വസ്തരായിക്കണം എന്ന മാനദണ്ഡം മാത്രമാണ് മോദി ആദ്യ രണ്ടു മുഖ്യമന്ത്രിമാരുടെ കാര്യത്തിലും നടപ്പാക്കിയത്. ഗുജറാത്തിലെ വോട്ടർമാർ തന്നെ മാത്രം വിശ്വസിച്ച് വോട്ടു ചെയ്യില്ലെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് യോഗ്യത വേണമെന്നും മാറി ചിന്തിച്ചതിന്റെ ഫലംകൂടിയാണ് മാറ്റം.
ആറുകോടി വരുന്ന ഗുജറാത്ത് ജനസംഖ്യയിൽ ഒന്നര കോടിയെ പ്രതിനിധീകരിക്കുന്ന കർഷകരും ജന്മികളും വ്യവസായികളുമായ പാട്ടിദാർ സമുദായത്തിന് 182 അംഗ നിയമസഭയിലെ 70-80 സീറ്റുകളിലെ ഫലത്തെ സ്വാധീനിക്കാൻ കഴിയും. ലവ്, കഡ്‌വ ഉപവിഭാഗങ്ങളുള്ള ഇവർ രാമന്റെ പിന്തുടർച്ചക്കാരായാണ് അറിയപ്പെടുന്നത്. കോൺഗ്രസ് വോട്ട് ബാങ്കായിരുന്ന സമുദായത്തെ മോദിയാണ് ബി.ജെ.പിക്കൊപ്പം നിറുത്തിയത്. 2012ൽ മോദി നയിച്ച തിരഞ്ഞെടുപ്പിൽ ലഭിച്ച 115 സീറ്റ് നേട്ടം 2017 ൽ 99 ആയി കുറഞ്ഞത് പാട്ടിദാർ വോട്ടിലെ വിള്ളൽ ആണെന്ന് ബി.ജെ.പി കരുതുന്നു. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഡ്‌വ വിഭാഗക്കാരനാണ്.
അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഗുജറാത്തിലെ ബ്രാഹ്മണ, ക്ഷത്രിയ, പാട്ടിദാർ സമുദായങ്ങൾക്ക് മോദി അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |