കൊച്ചി: കൊവിഡ് കാലത്ത് തണുത്ത ഇറച്ചിക്കോഴി വിപണി സർവകാല റെക്കാർഡും ഭേദിച്ച് വൻകുതുപ്പിൽ. കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ച് അളവിലും ലാഭത്തിലും ഉയർന്ന കച്ചവടമാണ് കോഴി കർഷകർക്ക് ഇത്തവണ ലഭിച്ചത്. ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ 30 ദിവസങ്ങളും റംസാൻ, ഈസ്റ്റർ, ക്രിസ്‌മസ് സീസണുകളും ഉൾപ്പെടെ ലാഭകരമായ 100 ദിവസങ്ങളാണ് കർഷകർക്ക് സാധാരണ ലഭിക്കാറുള്ളത്. ഇപ്പോൾ ലാഭകരമായി 130 ദിവസം പിന്നിട്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇനിയും ഈസ്റ്റർ, ക്രിസ്‌മസ്, പുതുവർഷം അടക്കമുള്ള വിശേഷദിവസങ്ങൾ എത്താനുണ്ട്. ഇതും കൂടി കണക്കാക്കിയാൽ 160 മുതൽ 170 ദിവസം കൂടി ഉയർന്ന കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ
ഓണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കച്ചവടത്തിൽ കുറവ് വന്നിട്ടില്ല. സാധാരണ ഓണത്തിനു ശേഷം കോഴി വില കുറയാറുണ്ട്. മുൻവർഷങ്ങളിൽ 85 രൂപയ്ക്ക് കോഴി വിറ്റിട്ടുണ്ട്. നിലവിൽ 130 രൂപയ്ക്കാണ് കോഴിയെ വിൽക്കുന്നത്. ഇനിയും കോഴിക്ക് വില കുറയാൻ സാദ്ധ്യതയില്ലാത്തതിനാൽ ലാഭകരമായ കച്ചവടം തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകുമെന്നും കച്ചവടക്കാർ പറയുന്നു. കൂടാതെ 20 ശതമാനം ആളുകൾ മേഖലയിലേക്ക് പുതുതായി എത്തിയിട്ടുണ്ട്.
കോഴിവില
കർഷകർ നൽകുന്ന വില : 113 -115 രൂപ
മൊത്തക്കച്ചവടക്കാർ നൽകുന്ന വില : 127-130 വരെ
ചില്ലറ വില്പനക്കാർ നൽകുന്ന വില : 140 രൂപ
സംസ്ഥാനത്തെ കോഴി കർഷകർ: 80,000
കോഴിക്കടയുടമകൾ: 50,000
ചിക്കന്റെ ഡിമാൻഡ്കൂടി
മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതും വില വർദ്ധനവുമാണ് കോഴിയിറച്ചിയിലേക്ക് കൂടുതൽ ആളുകൾ എത്തിയതെന്ന് കച്ചവടക്കാർ പറയുന്നു. ഇത് കോഴിയുടെ വിലയും വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് ഇറച്ചിക്കോഴി ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട്ടിലെ പല്ലടത്തു നിന്നാണ്. വടക്കേയിന്ത്യയിൽ പലയിടത്തും ബീഫ് നിരോധിച്ചതോടെ കോഴിയിറച്ചിക്ക് ആവശ്യം വർദ്ധിച്ചു. പല്ലടുത്തു നിന്ന് കേരളത്തിലേക്ക് കോഴി അയയ്ക്കുന്നത് കുറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ അയയ്ക്കാൻ തുടങ്ങി. ഗുജറാത്തിലെ സൂറത്തിൽ 300 രൂപയ്ക്ക് മുകളിലാണ് ഒരുകിലോ കോഴിയുടെ വില.
കച്ചവടം ഇനിയും കൂടും
ഹോട്ടലുകൾ, കാന്റീനുകൾ എന്നിവിടങ്ങളിൽ ഇരുത്തി ഭക്ഷണം വിളമ്പുന്നത് നിരോധിച്ച സമയത്താണ് ഇത്രയധികം കച്ചവടം വർദ്ധിച്ചത്. ഹോട്ടലുകൾ കൂടി തുറന്നാൽ കച്ചവടം വർദ്ധിക്കും. ഇത് വില വർദ്ധനനവിനു കാരണമാകുമെന്നാണ് സൂചന. ഈ മേഖലയിൽ നിന്ന് പോയവർ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. കച്ചവടം ഇനിയും വർദ്ധിച്ചാൽ 10 വർഷത്തിനകത്തെ ഏറ്റവും വലിയ കച്ചവടമാകും.
എസ്.കെ. നസീർ,ജനറൽ സെക്രട്ടറി,ഓൾ കേരള പൗൾട്രി ഫെറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |