കായംകുളം: കായംകുളത്ത് ജൂവലറിയുടെ ഭിത്തി തുരന്ന് പത്ത് കിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു. ലോക്കർ പൊളിക്കാൻ കൊണ്ടുവന്ന സിലിണ്ടറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സൂചന ലഭിച്ചത്.
ഒപ്പം കടയിൽ നിന്ന് നാലുപേരുടെ വിരലടയാളങ്ങളും ലഭിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവർ തന്നെയാണ് പ്രധാന പ്രതികളെന്നാണ് പൊലീസ് കരുതുന്നത്. സിലിണ്ടറുകൾ കഴിഞ്ഞ എട്ടിന് കായംകുളത്തിന് സമീപം കൊറ്റുകുളങ്ങര, കരീലക്കുളങ്ങര എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് കഴിഞ്ഞ 8ന് പരാതികൾ ലഭിച്ചിരുന്നു.
സിലിണ്ടറുകളുടെ മോഷണം സംബന്ധിച്ച് സി.സി ടി.വികളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ദ്യശ്യങ്ങളും പരിശോധിച്ചുവരുകയാണ്. ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ സ്വർണം നഷ്ടപ്പെട്ടില്ല. കായംകുളം കീരിക്കാട് തെക്ക് സാധുപുരത്ത് അജയന്റെ സാധുപുരം ജൂവലേഴ്സിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
മേശയിൽ സൂക്ഷിച്ചിരുന്ന ഏഴുലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ കടയോട് ചേർന്നുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഭിത്തിയാണ് ആദ്യം തുരന്നത്. അകത്ത് കയറിയശേഷമാണ് സ്വർണക്കടയുടെ ഭിത്തി തുരന്നത്. തുടർന്ന് രണ്ട് ലോക്കറുകൾ ഗ്യാസ് കട്ടറുപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |