തൃശൂർ: പൂങ്കുന്നം സ്വദേശി ഹരീഷ് കടലാസിൽ തീർക്കുന്ന ഗണപതിയെ തേടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ആളെത്തുന്നു. പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജി. ഹരീഷാണ് പത്രക്കടലാസും കാർഡ് ബോർഡും കൊണ്ട് പരിസ്ഥിതി സൗഹൃദ വാട്ടർ കളർ നൽകി വിനായക ശിൽപ്പം തീർക്കുന്നത്. മൃദംഗ വിദ്വാൻ എച്ച്. ഗണേഷിന്റെയും ജ്യോതിയുടെയും മകനാണ് ജി. ഹരീഷ്. കഴിഞ്ഞവർഷം 100 ലേറെ വിഗ്രഹങ്ങൾ മുംബയ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ചിരുന്നു. മുംബയ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേയ്ക്ക് 2021 ൽ ഇതുവരെ നൽകിയത് 30 വിഗ്രഹങ്ങളാണ്. 2020 ൽ വിറ്റുപോയ 10 വിഗ്രഹങ്ങളും മുംബയ് നിവാസികളാണ് വാങ്ങിയത്. 2018 മുതലാണ് പരിസ്ഥിതി സൗഹൃദ ശിൽപ്പങ്ങളുണ്ടാക്കി തുടങ്ങിയത്. ലോക്‌ഡൗണായതോടെ കൂടുതൽ ശില്പങ്ങൾ നിർമ്മിച്ചു. ഗണപതി, ശിവപാർവതി, കൽപ്പാത്തി രഥോത്സവം പോലുള്ള മാതൃകകളിൽ 500 ലേറെ ശിൽപ്പം നിർമ്മിച്ചു. കൊവിഡ് മഹാമാരിയെ ചവിട്ടിത്താഴ്ത്തി ഭൂമിയെ രക്ഷിച്ച് കൈയിലെടുത്ത് നിൽക്കുന്ന
മൂന്നടിയോളം ഉയരമുള്ള ഗണപതിയെ വിനായക ചതുർത്ഥിക്ക് ഒരുക്കിയിരുന്നു. പരിസ്ഥിതിയോടുള്ള പ്രണയവും ഭാരമില്ലാത്ത വിധത്തിൽ വിഗ്രഹം നിർമ്മിക്കുകയെന്ന ചിന്തയും പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ഗുരുക്കന്മാരുടെ ഉപദേശങ്ങളുമായിരുന്നു പ്രചോദനം.
തേടിയെത്തിയത് നിരവധി റെക്കാഡും
ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സിന്റെ 'ഗ്രാൻഡ് മാസ്റ്റർ 'പദവി.
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ്
ഹാർവാർഡ് വേൾഡ് റെക്കാഡ്
മുംബയ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിനായക ചതുർത്ഥി ദിനത്തിന് 11 ദിവസങ്ങൾക്ക് ശേഷമാണ് വിഗ്രഹം നിമഞ്ജനം ചെയ്യുക. ആ സമയങ്ങളിൽ കൂടുതൽ ഓർഡറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജി. ഹരീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |