തൃശൂർ: പുത്തൂർ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുടെ കണക്കെടുത്ത്, പ്രത്യേക പാക്കേജ് തയ്യാറാക്കാനും അതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്താനും ശ്രമം. ഈ പ്രതിഭാസം സംബന്ധിച്ച് പരിശോധിക്കാൻ ദുരന്തനിവാരണ കമ്മിഷന് നിർദ്ദേശം നൽകിയതായും റവന്യൂമന്ത്രി കെ രാജൻ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വ്യക്തമാക്കി.
സെപ്റ്റംബർ 14ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി കളക്ടറേറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേരും.
കൃഷി -വനം - തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇവരുമായി ആലോചിച്ച് പരമാവധി നഷ്ടപരിഹാരം നൽകും. കൃഷി, റവന്യൂ, ഫോറസ്റ്റ്, കെ.എസ്.ഇ.ബി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ വിപുലമായ റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. കളക്ടർക്ക് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
കൃഷി ഉൾപ്പെടെയുള്ള മേഖലയിലെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പ്രത്യേകം പരിഗണിക്കും.
കെ.രാജൻ
റവന്യൂമന്ത്രി
ദുരിതബാധിതർക്ക് സാന്ത്വനമായി മന്ത്രി
ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായവരെ നേരിൽക്കണ്ട് മന്ത്രി കെ. രാജൻ സാന്ത്വനം പകർന്നു. തമ്പുരാട്ടിമൂല പാനം പറമ്പിൽ വീട്ടിൽ റോസമ്മ, വീട് ഭാഗികമായി തകർന്ന സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ആശ്വാസ വാക്കുകളുമായി മന്ത്രിയെത്തിയത്. റോസമ്മയുടെ പ്രശ്‌നങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. സ്വന്തം കിടപ്പാടത്തിന് പട്ടയം ലഭിക്കാത്ത വിവരം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വില്ലേജ് ഓഫീസറോട് പട്ടയം ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. കിടപ്പ് രോഗിയായ മാക്കൂട്ടത്തിൽ വീട്ടിൽ ജാനകിയമ്മയ്ക്കും മന്ത്രിയുടെ സന്ദർശനം ആശ്വാസമായി. ചുഴലിക്കാറ്റിൽ ജാനകിയമ്മയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിരുന്നു. അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്ന് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |