കോഴിക്കോട്: നാറാത്ത നഗരത്തിനായി ചൂലുമായി ഓടുന്ന കോർപ്പറേഷൻ പക്ഷെ, നഗരവാസികളോട് കാട്ടുന്നത് കൊടുംചതി. വെെക്കം മുഹമ്മദ് ബഷീർ റോഡിൽ കൽപ്പക ബസാറിന് സമീപം മാലിന്യം കുന്നുകൂടിയിട്ടും കണ്ണടയ്ക്കുകയാണ് അധികൃതർ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യങ്ങളാണ് പ്രദേശത്ത് തളളുന്നത്. മത്സ്യ-മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും അഴുകി പരന്നതോടെ ഈ വഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല. ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞതോടെ തെരുവ് നായ്ക്കളും താവളമാക്കുന്നത് ഇവിടെയാണ്. ഇതുവഴി പോകുന്നവരുടെ നേരെ നായകൾ കുരച്ചു ചാടുന്നതിനാൽ കാൽനട മാത്രമല്ല വാഹനയാത്രപോലും സാദ്ധ്യമല്ലാതായിട്ടുണ്ട്.
സംസ്ക്കരിക്കാൻ ഇടമില്ലാത്തതിനാലാണ് മാലിന്യം കുമിഞ്ഞു കൂടുന്നതെന്നാണ് ഹരിത കർമ്മ സേന തൊഴിലാളികളുടെ വിശദീകരണം. ഞെളിയൻപറമ്പിലാണ് മാലിന്യങ്ങൾ സാധാരണ നിക്ഷേപിക്കുന്നത്. എന്നാൽ അവിടം നിറഞ്ഞതിനാൽ മാലിന്യം നിക്ഷേപിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യവുമായി പോയ വണ്ടികൾ തിരിച്ചുവരുന്ന സ്ഥിതിയുമുണ്ടായെന്ന് ഇവർ പറയുന്നു.
മാവൂർ റോഡ് പ്രദേശം, ബീച്ച് പരിസരം, കുറ്റിച്ചിറ പ്രദേശങ്ങൾ, ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഹരിത കർമ്മ സേന പ്ലാസ്റ്റിക് , ഭക്ഷണാവശിഷ്ടങ്ങൾ മുതലായവ ശേഖരിക്കുന്നത്. പല ദിവസങ്ങളിലായി ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ഞെളിയൻ പറമ്പിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്. ശേഖരിക്കുന്നവ മാത്രമല്ല രാത്രിയിൽ നഗര പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയുമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇതൊഴിവാക്കാൻ രാത്രിയിൽ മാലിന്യത്തിന് കാവൽ നിൽക്കുകയാണ് ഇവർ. കോർപ്പറേഷൻ പരിധിയിലെ 75 വാർഡുകളിലെ പ്ലാസ്റ്രിക് മാലിന്യങ്ങളാണ് ഞെളിയൻ പറമ്പിൽ നിക്ഷേപിക്കുന്നത്. ഇവയുടെ സംസ്കരണ ചുമതല കോർപ്പറേഷനാണെങ്കിലും നിലവിൽ സംസ്ക്കരണ പദ്ധതികളെല്ലാം നിലച്ച മട്ടാണ്. 30 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊവിഡും നിപയും ഭീതി വിതയ്ക്കുമ്പോഴും മതിയായ സുരക്ഷാ സൗകര്യങ്ങളിലാതെയാണ് ഇവരുടെ ജോലിയെന്നതും അധികൃതർ കാണുന്നില്ല.
"' ''ആഴ്ചയിൽ രണ്ട് ദിവസം മാലിന്യങ്ങൾ ഞെളിയൻപറമ്പിൽ നിക്ഷേപിക്കാൻ കോർപ്പറേഷൻ അനുവാദം തന്നിട്ടുണ്ട്. ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ മാലിന്യം പൂർണമായും നീക്കാൻ സാധിക്കുമെന്നാണ് തോന്നുന്നത്. പ്ലാസ്റ്രിക് മാലിന്യങ്ങൾ കൃത്യമായി സംസ്ക്കരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാവണം- അഫ്താർ , ഹരിത കർമ്മ സേന പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |