വെള്ളറട: കുടുംബകലഹത്തിന്റെ പേരിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ. അമ്പൂരി കണ്ടംതിട്ട ജിബു ഭവനിൽ സെൽവ മുത്തുവിനെ (52) കൊന്ന കേസിൽ ഭാര്യ ഷീബ എന്ന സുമലതയാണ് അറസ്റ്രിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. രാവിലെ ടാപ്പിംഗിനിടെ സെൽവമുത്തുവിന് അപകടകരമായവിധം പരിക്കേറ്റ് കട്ടിലിൽ കിടക്കുകയാണെന്ന് ഭാര്യ നാട്ടുകാരോട് പറഞ്ഞിരുന്നു. ഇവർ കയറി നോക്കിയപ്പോഴാണ് കഴുത്തിന് തലയ്ക്കും പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സുമലതയെ ചോദ്യം ചെയ്തെങ്കിലും ആദ്യം ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. വിശദമായി ചോദ്യം ചെയ്തപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഉലക്കകൊണ്ട് തലയ്ക്കടിച്ച ശേഷം വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ വീടിനു സമീപത്തു നിന്ന് ഇവർ എടുത്തുനൽകി.
മാനസികാസ്വാസ്ഥ്യം പ്രകടപ്പിച്ചിരുന്ന സുമലതയും ഭർത്താവും തമ്മിൽ കുടുംബകലഹം പതിവായിരുന്നു. സംഭവദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൂന്നുമക്കളാണ് ഇവർക്കുള്ളത്. മൂത്തമകൻ ജിബിൻ ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകൻ ജിത്തു ഓട്ടിസം ബാധിതനാണ്. ജിത്തുവും മൂന്ന് വയസുകാരനായ അനുജൻ ജിനുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നതായും ജിനു പിതാവിനൊപ്പം ഉറങ്ങിക്കിടക്കവേയാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സെൽവ മുത്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |