വ്യവസായിയും സഹായിയും ഒളിവിൽ
അന്വേഷണം കൂടുതൽ ആളുകളിലേക്ക്
കൊല്ലം: ഓച്ചിറ ആയിരംതെങ്ങ് പാലത്തിന് സമീപം വ്യാപാര സ്ഥാപനങ്ങൾ തീവച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക്. മുഖ്യപ്രതി തഴവ തെക്കുംമുറി കിഴക്ക് തീപാരേത്ത് വീട്ടിൽ ദീപു (24) രണ്ടാം പ്രതി തഴവ തെക്കുംമുറി കിഴക്ക് ഷിബിൻ ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന ഷിബിൻ ഷാജി (22)എന്നിവരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്കാണ് പ്രതികൾ ക്വട്ടേഷൻ ഏറ്റെടുത്തത്. ക്വട്ടേഷൻ നൽകിയ ആയിരംതെങ്ങിലെ വ്യവസായ പ്രമുഖനും സഹായിയും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നതിനുള്ളനീക്കവും പൊലീസ് ആരംഭിച്ചു.
ആഗസ്റ്റ് 30ന് രാത്രി 11 ന്, പ്രസാദിന്റെ തനിമ സ്റ്റോഴ്സിനും മധുരപ്പള്ളി ബാബുവിന്റെ ഉടമസ്ഥതയിലുള്ള അഖിൽ ബേക്കറിക്കുമാണ് പ്രതികൾ തീയിട്ടത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസത്തെ പ്രതികളുടെ മൊബൈൽ കാൾ ലിസ്റ്റിൽ നിന്നാണ് സംഭവം ക്വട്ടേഷൻ ആണെന്നും സൂത്രധാരൻ ആരെന്നുമുള്ള വിവരങ്ങൾ പൊലീസിന് മനസിലായത്. സി.ഐ പി. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദീപുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കത്തിച്ചതിന് ശേഷം ഉപേക്ഷിച്ച ഉപകരണങ്ങളും മുഖം മറയ്ക്കാൻ ഉപയോഗിച്ച തുണികളും കണ്ടെടുത്തു. ദീപുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |