കൊല്ലം: നാല് പതിറ്റാണ്ട് മുൻപ് ചവറയിലെ ഒരു ഉത്സവ വേദി !. കൊല്ലം ബാബു ' കാക്കവിളക്ക് ' കഥ പറയുകയാണ്. നൂറുകണക്കിന് പേർ ശ്വാസമടക്കി കഥ കേൾക്കുന്നു. ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്ന ഫലിതങ്ങളും പാട്ടും താളം പിടിക്കലും. പെട്ടെന്ന് യാത്രയ്‌ക്കിടെ വഴിതെറ്റിയ പോലെ കഥ മാറിമറിഞ്ഞു. നാട്ടിലെ ചില ദിവ്യന്മാർ കഥാപാത്രങ്ങളായി !. കാക്കവിളക്ക് കഥയിൽ നാട്ടുകഥ കടന്നുകയറി. ഇങ്ങനെ കഥാപ്രസംഗം അരങ്ങേറുന്ന നാടിന്റെ ചേരുവകൾകൂടി ചേർത്ത് സദസിനെ കൈയിലെടുക്കുന്ന കാഥികനായിരുന്നു ഇന്നലെ യാത്രയായ കൊല്ലം ബാബു.
വി. സാംബശിവനും കെടാമംഗലം സദാനന്ദനും കഥാപ്രസംഗ വേദികൾ അടക്കിവാഴുന്ന കാലത്താണ് കൊല്ലം ബാബു ചുവടുവയ്ക്കുന്നത്. അവതരണത്തിലെ വേറിട്ടശൈലിയിലൂടെ അവരെ പോലെ തിരക്കുള്ള കാഥികനായി കൊല്ലം ബാബുവും. ഉത്സവത്തിന് മാസങ്ങൾക്ക് മുൻപേ ക്ഷേത്രഭാരവാഹികൾ കൊല്ലം ബാബുവിന്റെ കഥാപ്രസംഗം ബുക്ക് ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഹൃദയത്തിൽ തുളച്ചുകയറുന്ന ശബ്ദവും ഇമ്പത്തിൽ പാടാനുള്ള കഴിവും അദ്ദേഹത്തെ പ്രിയങ്കരനാക്കി. കഥാപ്രസംഗത്തിൽ സംഗീതം, ഓർക്കസ്ട്ര തുടങ്ങിയവയുടെ സാദ്ധ്യത കൂടുതൽ പ്രയോജനപ്പെടുത്തുന്ന രീതിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. സംഗീത നാടക അക്കാഡമി മികച്ച കാഥികന് ആദ്യമായി പുരസ്കാരം ഏർപ്പെടുത്തി. എല്ലാവരുടെയും പ്രതീക്ഷ ആദ്യപുരസ്കാരം സാംബശിവന് കിട്ടുമെന്നായിരുന്നു. പക്ഷേ അത് സ്വന്തമാക്കിയത് കൊല്ലം ബാബുവും!.
സാംബശിവനെപ്പോലെ കൊല്ലം ബാബുവും പല വിശ്വസാഹിത്യ കൃതികളും മലയാളികൾക്ക് പരിചയപ്പെടുത്തി. എ ടെയിൽ ഒഫ് ടൂ സിറ്റീസ് (ചാൾസ് ഡിക്കൻസ്), നാന (എമിലി സോള), ടെസ് (തോമസ് ഹാർഡി) തുടങ്ങിയ കഥകൾ കൊല്ലം ബാബു അവതരിപ്പിച്ച് തരംഗമാക്കി.
ഗവ. പ്രസിലെ ജോലി രാജിവെച്ചാണ് അദ്ദേഹം കഥാപ്രസംഗത്തിൽ സജീവമായത്. 32 വർഷത്തെ കാഥിക ജീവിതം... പതിനയ്യായിരത്തോളം വേദികൾ... അദ്ദേഹം യാത്രയായപ്പോൾ കഥാപ്രസംഗം എന്ന ജനകീയ കലയുടെ സുവർണകാലത്തിലെ സുപ്രധാന കണ്ണിയാണ് മുറിഞ്ഞുവീണത്.
യവന എന്ന നാടക ട്രൂപ്പ്
തിരക്കുള്ള കാഥികനായി നിൽക്കുമ്പോഴാണ് അദ്ദേഹം 1982ൽ യവന എന്ന നാടക ട്രൂപ്പിന് തുടക്കമിട്ടത്. നാടകത്തിലെ കഥാപാത്രങ്ങളാരെങ്കിലും സമയത്ത് എത്തിയില്ലെങ്കിൽ ആ വേഷം കൊല്ലം ബാബു എടുത്തണിയും. കഥാപ്രസംഗം പോലെ തന്നെ യവനയുടെ നാടകങ്ങളും സൂപ്പർഹിറ്റായി. 1990ൽ കല്ലുവാതുക്കലുള്ള ഒരു ക്ഷേത്രത്തിൽ മോഹപക്ഷി എന്ന കഥ അവതരിപ്പിക്കുമ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടായി. അതോടെ കഥപറച്ചിൽ അവസാനിപ്പിച്ചു. എന്നിട്ടും യവനയുടെ അമരക്കാരനായി പുതിയ നാടകങ്ങൾ അരങ്ങിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |