SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

ഹരിത : വിമതരെ വെട്ടിനിരത്തി; ആയിഷാ ബാനു പ്രസി‌ഡന്റ്

ayisha-baanu

മലപ്പുറം: എം.എസ്.എഫ് നേതാക്കൾക്കെതിരെ ഹരിത നേതാക്കൾ വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ഒപ്പിടാതിരുന്ന സംസ്ഥാന സമിതിയിലെ ഏക അംഗം പി.എച്ച്.ആയിഷാ ബാനുവിനെ പ്രസിഡന്റാക്കി ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് പുനഃസംഘടിപ്പിച്ചു. വിവാദങ്ങളെ തുടർന്ന് പിരിച്ചുവിട്ട ഹരിത കമ്മിറ്റിയിൽ ട്രഷററായിരുന്നു ആയിഷ.

ഹരിത പ്രസിഡന്റായിരുന്ന മുഫീദ തസ്നിയുടെയും ജനറൽ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയും നേതൃത്വത്തിൽ പത്തംഗങ്ങളാണ് പരാതി നൽകിയത്. ഇവരെ അനുകൂലിച്ചവരെ പുറത്തിരുത്തിയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ജനറൽ സെക്രട്ടറിയായി റുമൈസ റഫീഖ് (കണ്ണൂർ)​,​ ട്രഷററായി നയന സുരേഷ് (മലപ്പുറം),​ വൈസ്‌ പ്രസിഡന്റുമാരായി നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർഗോഡ്), അയ്ഷ മറിയം (പാലക്കാട്),​ സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), എ.സ് ഫായിസ (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.

കൂടിയാലോചനയ്ക്ക് ശേഷമേ പുതിയ കമ്മിറ്റി രൂപീകരിക്കാവൂ എന്ന ഒരു വിഭാഗം എം.എസ്.എഫ് നേതാക്കളുടെ ആവശ്യം നിരാകരിച്ച നേതൃത്വം, ലീഗ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാത്രമാണ് പരിഗണിച്ചത്. വനിതാ കമ്മിഷനിലെ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ അനുകൂലിക്കുന്നവരാണ് പുതിയ കമ്മിറ്റിയിലുള്ളത്. യൂത്ത് ലീഗിലെയും എം.എസ്.എഫിലെയും ഒരു വിഭാഗം നേതാക്കളുടെ ചരടുവലിയാണ് ഹരിതയുടെ പരാതിക്ക് പിന്നിലെന്ന നിലപാടുകാരാണിവർ. പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം എം.എസ്.എഫിൽ പൊട്ടിത്തെറികൾക്ക് വഴിവച്ചേക്കും. സംസ്ഥാന ജനറൽ സെക്രട്ടറിയും സീനിയർ വൈസ് പ്രസിഡന്റുമടക്കം 18 അംഗ കമ്മിറ്റിയിലെ പകുതിയോളം പേർ തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ്.

പിന്നിൽ ഗൂഢാലോചന

ഹരിത ഭാരവാഹികൾക്ക് നിഗൂഢ ലക്ഷ്യങ്ങളുണ്ടായിരുന്നതായി പൊന്നാനി മണ്ഡലം നേത‌ൃ ക്യാമ്പിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പാർട്ടിയിൽ പറയുന്നതിനു പകരം ചാനലുകളെയാണ് അറിയിച്ചത്. നാലുവർഷമായി ഹരിതയുടെ യോഗത്തിൽ പങ്കെടുക്കാത്തവരും പരാതിയിൽ ഒപ്പിട്ടു. ചർച്ചകളിൽ രാത്രിയിൽ പ്രശ്നം തീർത്തവർ നേരം വെളുക്കുമ്പോൾ വീണ്ടും എതിരായി ചാനലുകളിൽ വാർത്ത കൊടുക്കും. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സലാം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARITHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.