ചേർത്തല: പാലാ ബിഷപ്പ് ഭീകരവാദികൾക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ചതെങ്കിലും അത് ചെന്നുകൊണ്ടത് സി.പി.എമ്മിനും കോൺഗ്രസിനുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേക ചടങ്ങിൽ ആശംസ അറിയിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും കോൺഗ്രസും വോട്ട് ബാങ്ക് താത്പര്യത്തിന് വേണ്ടി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണിത്. ഈ അസഹിഷ്ണുത കേരളം കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. സത്യം പറയുന്നവരെ സംഘ പരിവാറാക്കുകയാണ്. വർഗീയ വിരുദ്ധ പരാമർശത്തിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.പി.എം - കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്ത് പിന്നീട് ഭീകരവാദ ശക്തികൾക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ 70 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |