തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് സംഘടനാചട്ടക്കൂടിന് നിരക്കാത്ത വിധത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പരസ്യമായി തള്ളിപ്പറഞ്ഞതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം രംഗത്ത് . ദേശീയ നേതൃത്വത്തിലെ ചിലരും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.
സംസ്ഥാന പൊലീസിനെക്കുറിച്ചുള്ള ആനിരാജയുടെ വിമർശനമാണ് സി.പി.ഐ.യിലെ പുതിയ വിവാദങ്ങളുടെ പ്രഭവ കേന്ദ്രം. ആനി രാജയെ ന്യായീകരിച്ച ഡി.രാജയ്ക്കെതിരായ പരസ്യ പ്രതികരണം ഉചിതമായില്ലെന്നു കാട്ടി സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ കാനത്തിന് കത്ത് നൽകിയതായി അറിയുന്നു.സി.പി. ഐ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ, സംസ്ഥാന ഘടകത്തിലെ വിഭാഗീയത വീണ്ടും മറനീക്കുന്നതിന്റെ സൂചനയാണിത് . ജനറൽ സെക്രട്ടറി ഡി.രാജയോട് സംസ്ഥാന പാർട്ടിയിലെ ഔദ്യോഗിക നേതൃത്വം നേരത്തേ മുതൽ ശീതസമരത്തിലാണ്. കൊല്ലം പാർട്ടി കോൺഗ്രസിൽ ,അനാരോഗ്യമുണ്ടായിട്ടും സുധാകർ റെഡ്ഢി ജനറൽ സെക്രട്ടറിയായി തുടരേണ്ടി വന്നത് കേരള ഘടകത്തിന്റെ സമ്മർദ്ദം കാരണമായിരുന്നു. രാജ്യത്ത് സി.പി.ഐ യുടെ ഏറ്റവും പ്രബലമായ ഘടകം കേരളത്തിലേതാണ് .കേരള ഘകടകത്തെ തള്ളി മുന്നോട്ടുപോകാനാകില്ലെന്നത് ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്. സംസ്ഥാന ഘടകത്തിൽ തന്റെ അധീശത്വം ഉറപ്പാക്കിയ കാനം, രണ്ടു ടേം തുടർച്ചയായി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്.സി.പി.ഐ യുടെ ഭരണഘടനയനുസരിച്ച് തുടർച്ചയായി മൂന്നാം ടേമിലും സെക്രട്ടറിയാകാൻ സംസ്ഥാന കൗൺസിലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇതിനുള്ള നീക്കങ്ങളിലാണ് ഔദ്യോഗിക നേതൃത്വം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |