മലബാർ കലാപം, മാപ്പിള ലഹള എന്നീ പേരുകളിൽ അറിയപ്പെടുന്ന 1921 ലെ കലാപത്തിന്റെ നൂറാംവാർഷികവും വിവാദസംഘങ്ങളുടെ പരസ്പരമുള്ള പോർവിളികളായി പരിണമിക്കുകയാണ്. നമ്മുടെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളിൽ വന്നുനിറയുന്ന അർത്ഥരഹിതവും പക്ഷം പിടിച്ചുള്ളതുമായ വാചാടോപങ്ങളിൽ പെട്ട് ചരിത്രവസ്തുതകൾ പലപ്പോഴും അവഗണിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്യുന്നു. ഒരുവേള ഇൗ വിവാദ വ്യവസായികളുടെ ആവശ്യവും ഇതു തന്നെയായിരിക്കും.
ഇന്നത്തെ ലോകം വീണ്ടും ചുരുങ്ങുകയാണ്. ഒരു ഭാഗത്ത് അധികാരത്തിന്റെ ഉരുക്കുമുഷ്ടിയുമായി ചൈന. മറുഭാഗത്ത് വലുതും ചെറുതുമായി ജനാധിപത്യ രാഷ്ട്രങ്ങളുടെ വിപുലമായ കൂട്ടായ്മയും. ജനാധിപത്യ രാജ്യങ്ങളിൽ ഹ്രസ്വകാലത്തേക്ക് ഭരണം കൈയാളുന്നവർക്ക് ലോകരാഷ്ട്രീയം തരിമ്പ് പോലും മാറ്റാൻ കഴിയില്ലെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ട്രംപും നെതന്യാഹുവും ഭരണത്തിൽ നിന്ന് പുറത്തേക്ക് പോയിരിക്കുന്നു. ഇതേ ശൈലിക്കാരിൽ ശേഷിക്കുന്നവർക്കും ജനങ്ങളെ വിഭജിച്ച് അധികകാലം ഭരണത്തിൽ തുടരാനാവില്ല.
1921 ലെ മലബാർ കലാപത്തെ പഠനവിധേയമാക്കുമ്പോൾ പ്രധാനമായി മൂന്ന് വാദഗതികളാണ് ഉയർന്നുവരുന്നത്. കലാപത്തെ ചിലർ സ്വാത്രന്ത്യ സമരത്തിന്റെ ഭാഗമായി കാണുന്നു. ചിലർ കാണുന്നത് കാർഷിക വിപ്ളവത്തിന്റെ ഭാഗമായാണ്. മറ്റു ചിലരാകട്ടെ ഹിന്ദുക്കൾക്കെതിരായ വംശഹത്യയായും കാണുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം ചെറിയ തോതിൽ ആരംഭിച്ച്, അനുക്രമമായി വികാസം പ്രാപിച്ച് ഫലസിദ്ധിയിൽ അവസാനിപ്പിച്ച സുദീർഘ പ്രതിഭാസമായിരുന്നു. ഇൗ അർത്ഥത്തിൽ 1921 ലെ കലാപം പരിപൂർണ സ്വാതന്ത്ര്യ സമരമായി വിലയിരുത്താനാവില്ല. യു.ഗോപാല മോനോൻ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, കെ.മാധവൻനായർ തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികൾ ആദ്യകാലം കലാപത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. അവരെയാക്കെ അധികം വൈകാതെ ബ്രിട്ടീഷ് ഭരണാധികാരികൾ തടവിലാക്കി. തുടർന്നാണ് കലാപം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ല്യാരുടെയും മറ്റും നേതൃത്വത്തിലേക്ക് മാറുന്നത്. നാഗ്പൂർ കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിനു പിറകെ ഖിലാഫത്ത് പ്രക്ഷോഭം ആരംഭിക്കുന്നതും ഇക്കാലത്ത് തന്നെയായിരുന്നു.
ബ്രിട്ടീഷുകാരെ എതിർക്കുന്നവരെ മുഴുവൻ ഒരു വേദിയിൽ കൊണ്ടുവരാനുള്ള ഗാന്ധിജിയുടെ ഉദ്ദേശ്യശുദ്ധിയെ ഒരു തരത്തിലും കുറച്ചുകാണാനാവില്ല. അങ്ങനെ 1920 ലെ കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രക്ഷോഭവും ഇഴുകിച്ചേരുകയായിരുന്നു.
അഹിംസാപാതയിൽ നിന്ന് വ്യതിചലിച്ച ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം തന്നെ വേണ്ടെന്നു വച്ചു. 1921 ൽ മലബാർ കലാപത്തിന്റെ തുടക്കത്തിൽ തന്നെ 60,000 പേരടങ്ങിയ സായുധ സംഘടനയായി മാപ്പിള കലാപം ഒതുക്കിയെന്നതിന് എന്താണ് ന്യായീകരണം? ഗാന്ധിജിയുടെ പ്രക്ഷോഭത്തിൽ നിന്ന് മലബാർ കലാപം ആരംഭത്തിൽത്തന്നെ വിഭിന്നമായിരുന്നു എന്നു മനസിലാക്കാൻ ഇൗ വസ്തുത തന്നെ ധാരാളം.
കലാപം കാർഷിക വിപ്ളവത്തിന്റെ ഭാഗമായിരുന്നു എന്ന വാദത്തിന് കുറെക്കൂടി പ്രസക്തിയുണ്ട്. ഭൂമിയിൽ വിയർപ്പൊഴുക്കി പൊന്ന് വിളയിച്ചെടുത്തതിന്റെ മുക്കാൽ പങ്കിലേറെയും ജന്മിമാർ കൊണ്ടുപോവുന്ന രീതിയായിരുന്നു. കൃഷിയിടങ്ങളടക്കം ഭൂസ്വത്തുക്കൾ ഏറെയും ദേവസ്വത്തിന്റെയോ ബ്രഹ്മസ്വത്തിന്റെയോ ആയിരുന്നു. ബ്രാഹ്മണരോ സവർണ ജാതിക്കരോ ആയിരുന്നു ജന്മിമാർ. കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന പറയരും പുലയരുമായ തൊഴിലാളികൾക്കൊപ്പമായിരുന്നു മാപ്പിളമാർ.
സാമൂഹികവും സാമ്പത്തികവുമായി ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ, ഒരവസരത്തിനായി കാത്തിരിക്കുമ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പിറവി. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരായിത്തന്നെയായിരുന്നു 1921 കലാപം എന്നതു നിഷേധിക്കാനാവാത്ത ചരിത്രവസ്തുതയാണ്.
സമരരീതി മാറിയതിനൊപ്പം അടിച്ചമർത്തലിന് ആക്കംകൂട്ടിയ ബ്രിട്ടീഷ് ഭരണാധികാരികൾ 1921 ഡിസംബറോടെ കലാപം അവസാനിപ്പിച്ചു. 2,377 മാപ്പിളമാർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, കൊല്ലപ്പെട്ടവരുടെ എണ്ണം അതിന്റെ അഞ്ചിരട്ടിയിലേറെ വരുമെന്നാണ് വിലയിരുത്തൽ.
കലാപത്തിന്റെ ഭാഗമായി ഒട്ടനവധി ഹിന്ദുക്കൾക്ക് ജീവഹാനിയുണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. പലർക്കും നാടുവിടേണ്ടിയും വന്നു. തുവൂർ കിണറടക്കം ചരിത്രത്തിന്റെ ശേഷിപ്പുകൾ ചൂണ്ടിക്കാണിച്ച് ഇത് ഹിന്ദുക്കൾക്കെതിരായ കലാപം മാത്രമായി ചിത്രീകരിക്കപ്പെടുന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. ഇത് സ്വാതന്ത്ര്യ സമരമെന്നും കർഷക കലാപമെന്നും വാദിക്കുന്നവർക്കുമുണ്ട് ഗൂഢലക്ഷ്യങ്ങൾ. ഒന്നോർക്കുക, ചരിത്രം വസ്തുതകളാണ്. നിർമ്മമത്വമാണ് അതിന്റെ മുഖമുദ്ര.
(സി.എം.പി നേതാവും കാലിക്കറ്റ് സിറ്റി സർവീസ്
കോ - ഓപ്പറേറ്റിവ് ബാങ്ക് ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |