തൃശൂർ: കടുത്ത മമ്മൂട്ടി ആരാധകനായ മമ്മൂട്ടി സുബ്രനെന്ന സുബ്രമണ്യൻ ദൈവത്തെപ്പോലെയാണ് മമ്മൂട്ടിയെ കണ്ടിരുന്നത്. രാവിലെ മുങ്ങിക്കുളിച്ച് വിളക്ക് കൊളുത്തി ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് പൂജ ആരംഭിക്കും
സി.ഐ.ടി.യുക്കാരനായ ചുമട്ടു തൊഴിലാളി, മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാൻ ആയിരക്കണക്കിന് ലോട്ടറിയെടുത്ത ആരാധകൻ, അതെല്ലാമായിരുന്നു സുബ്രൻ.
ലോട്ടറിയെടുത്ത് സമ്മാനമായി കിട്ടിയ പണം കൊണ്ടാണ് മമ്മൂട്ടിയെ കാണാൻ സുബ്രൻ ചെന്നൈയിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സമ്മാനത്തുക കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമനിർമ്മിക്കണമെന്നായിരുന്നു സുബ്രന്റെ ആഗ്രഹം. സെക്യൂരിറ്റി തടഞ്ഞെങ്കിലും മമ്മൂട്ടിയെ കണ്ടേ മടങ്ങൂവെന്ന് സുബ്രൻ ശപഥം ചെയ്തു. ഒടുവിൽ മമ്മൂട്ടി നേരിട്ടെത്തി സുബ്രനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അങ്ങനെ മമ്മൂട്ടിയുമായി സൗഹൃദമായി. ലൊക്കേഷനിലും താമസസ്ഥലത്തുമെത്തും. നാട്ടുകാരുമുണ്ടാകും. അവർക്ക് ഭക്ഷണം നൽകി മമ്മൂട്ടിയെ പരിചയപ്പെടുത്തി മടങ്ങും. കാലം ചെല്ലുന്തോറും ആരാധനയും പൂജയും കൂടി. താരാരാധന കേട്ടറിഞ്ഞ് മമ്മൂട്ടി ആരാധകരെത്തി. എന്നാൽ തന്റെ ദൈവത്തെ വിറ്റു കാശാക്കരുതെന്ന് പറഞ്ഞ് ഫാൻസ് അസോസിയേഷനുകളോട് സുബ്രൻ കോർത്തു.
ചുമടെടുത്ത് കിട്ടുന്ന പണത്തിലേറെയും മമ്മൂട്ടി സിനിമകൾ കണ്ടുതീർത്തു. 'ഒരു വടക്കൻ വീരഗാഥ' മാത്രം നൂറ് തവണ കണ്ടു. ഫോണിൽ വിളിച്ചാൽ മമ്മൂട്ടി കുറേ നേരം സുബ്രനോട് സംസാരിക്കാറുണ്ട്. ദുൽഖർ സൽമാന്റെ വിവാഹത്തിന് നേരത്തെയെത്തണമെന്ന് മമ്മൂട്ടി അറിയിച്ചിട്ടും പോകാനായില്ലെന്ന വിഷമം സുബ്രൻ പങ്കിട്ടിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ, ലഹരിയുടെവലയിൽ പെട്ടതോടെ ചുമട്ടുതൊഴിലിന് ആരും വിളിക്കാതായി. നിത്യച്ചെലവിന് വഴിയില്ലാതായതോടെ രോഗങ്ങൾ കൂടിയിരുന്നു. അതേസമയം,സുബ്രന്റെ മരണവുമായി ബന്ധപ്പെട്ട് പൂങ്കുന്നം ഡിവിഷൻ കൗൺസിലർ ഡോ.വി.ആതിരയെ ആതിരയെ മമ്മൂട്ടി ഫോണിൽ വിളിച്ചിരുന്നു. സഹായങ്ങൾ വേണമെങ്കിൽ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് 'മമ്മൂട്ടി സുബ്രൻ' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥയാവുന്നു, ആദരാഞ്ജലികൾ
മമ്മൂട്ടി
(തന്നോടൊപ്പമുളള സുബ്രഹ്മണ്യന്റെ ഫോട്ടോ പങ്കുവച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |