തിരുവനന്തപുരം: 20ഓളം കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ മെഡിക്കൽ കോളേജ് കാമ്പസിൽ പുതിയൊരു കെട്ടിടം കൂടി ഉയരുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് വേണ്ടിയുള്ള നാലുനില കെട്ടിടത്തിന്റെ നിർമ്മാണമാണ് ഇവിടെ തുടങ്ങിയത്.
ശ്രീചിത്രയ്‌ക്കും ആർ.സി.സി.സിക്കുമിടയിലാണ് സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് റിസർച്ചിനായുള്ള കെട്ടിടം സജ്ജമാക്കുന്നത്. ശ്രീചിത്രയും ആർ.സി.സിയും ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ നിർമ്മാണങ്ങളും നടത്തുന്നുണ്ട്. പുതിയ കെട്ടിടം വരുന്നതോടെ നിലവിലുള്ള പാർക്കിംഗ് അടക്കമുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ പറയുന്നത്.
ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ കൂടുതൽ രോഗികളെത്തുന്നതും മെഡിക്കൽ കോളേജ് അങ്കണത്തിലെ തിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. വനിതകൾക്കടക്കം പൊതുടോയ്ലെറ്റ് സൗകര്യം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ അതൊരുക്കാൻ സൗകര്യമുണ്ടായിരുന്ന സ്ഥലം പുതിയ നിർമ്മാണത്തിന് വിട്ടുനൽകിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇവിടെയുണ്ടായിരുന്ന മരങ്ങൾ ഒന്നടങ്കം മുറിച്ചുമാറ്റിയാണ് നിർമ്മാണം നടക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ യാത്രതടസം സൃഷ്ടിച്ച് റോഡുകളിലും മറ്റ് വഴികളിലുമാണ് ഇപ്പോൾ പാർക്കുചെയ്യുന്നത്.
നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 16 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം.
ഇറ്റ് ടോപ്പ് എന്ന കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. മൂന്ന് വർഷമാണ് കാലാവാധി.
നിലവിലെ പ്രവർത്തനം പ്രിൻസിപ്പൽ
ഓഫീസ് കെട്ടിടത്തിൽ
സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് റിസർച്ച് നിലവിൽ പ്രവർത്തിക്കുന്നത് പ്രിൻസിപ്പൽ ഓഫീസിന്റെ മുകളിലത്തെ നിലയിലാണ്. ക്ലിനിക്കൽ എപ്പിഡെമിയോളജി ഗവേഷണ കോഴ്സും നടക്കുന്നുണ്ട്. 12 പേരുള്ള ഒരു ബാച്ചും രണ്ടുവർഷത്തെ എം ഫിൽ കോഴ്സിൽ പഠിക്കുന്നു. ഹെൽത്ത് പോളിസി ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനവും ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിൽ കൊവിഡ് വൈറസിനെ അടക്കം പഠിക്കാൻ കഴിയുന്ന ലാബും കൂടുതൽ കോഴ്സുകളും സജ്ജമാക്കാൻ കഴിയുമെന്ന് കെ.യു.എച്ച്.എസ് അധികൃതർ വ്യക്തമാക്കി. നേരത്തെ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്നിടത്തും സ്ഥലപരിമിതിയുണ്ട്. പുതിയ കെട്ടിടത്തിൽ മറ്റ് ചില ഓഫീസുകൾ കൂടിയുണ്ടാകുമെന്ന് അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |