കാബൂൾ: അഫ്ഗാനിലെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് താലിബാൻ വിദ്യാഭ്യാസ മന്ത്രി. പെൺകുട്ടികൾക്ക് സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം തുടരാമെന്നും എന്നാൽ കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി. ക്ലാസ് മുറികളിലും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല. സർവകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി അവലോകനം ചെയ്ത് മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ പാഠ്യപദ്ധതി പരിഷ്കരിക്കും. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ രംഗത്തെ പുതിയ നയങ്ങൾ മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. 20 വർഷം പിന്നിലേക്ക് പോകാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്നത്തെ അഫ്ഗാനിൽ നിന്ന് പുതിയ വികസന പദ്ധതികൾ ആവിഷ്കരിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അബ്ദുൾ ഹഖാനി പറഞ്ഞു. ഇതിന് മുൻപ് രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയപ്പോൾ അഫ്ഗാനിലെ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് വിലക്കുമേർപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സ്വാതന്ത്ര്യം നല്കണമെന്നും സർക്കാരിൽ സ്ത്രീ പ്രാതിനിധ്യം വേണമെന്നുമാവശ്യപ്പെട്ട് കാബൂളിലും മറ്റു പ്രദേശങ്ങളിലും അഫ്ഗാൻ വനിതകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |