തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ അവശേഷിക്കുന്ന തണൽ മരങ്ങളേയും അരിഞ്ഞുതള്ളുന്നു. രണ്ടുദിവസങ്ങളായി തിരുവല്ലം ടോൾ പ്ലാസയ്ക്കു മുന്നിലും പിന്നിലുമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളാണ് മുറിക്കുന്നത്. ടോൾ ബൂത്ത് നിർമ്മാണത്തിന്റെ പേരിൽ നിരനിരയായി നിന്ന തണൽ മരങ്ങളെ പിഴുതെറിഞ്ഞിരുന്നു. അവശേഷിച്ച മരങ്ങളെയാണ് ഇപ്പോൾ നശിപ്പിക്കുന്നത്.
'ബൈപാസിന്റെ ഡിവൈഡറിൽ മരങ്ങൾ വച്ചുപിടിപ്പിക്കും'. കഴക്കൂട്ടം-കോവളം ബൈപാസ് വീതികൂട്ടി നിർമ്മിക്കുന്നതിനു മുന്നോടിയായി നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ അധികൃതർ പറഞ്ഞ വാക്കായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ബോധപൂർവം ആ വാക്ക് മറന്നു. ആരും ഓർമ്മപ്പെടുത്തിയതുമില്ല.
വീതി കൂട്ടുന്നതിന് മുമ്പ് രണ്ടുവരിയായി ഉണ്ടായിരുന്ന ബൈപാസിന്റെ ഇരുവശങ്ങളിലും നിറയെ തണൽമരങ്ങൾ ഉണ്ടായിരുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങളൊക്കെ മുറിച്ചു മാറ്റേണ്ടിവരുമെന്ന് വന്നപ്പോൾ സുഗതകുമാരി ഉൾപ്പെടെയുള്ള പരിസ്ഥിതി സ്നേഹികൾ അതിനെ എതിർത്തു. ഒടുവിൽ സമവായമെന്ന നിലയിൽ റോഡിന്റെ നടുവിൽ വരുന്ന മരങ്ങൾ നിലനിറുത്തുമെന്നും മരങ്ങൾ മുറിച്ചുമാറ്റി റോഡ് പണിയുന്ന ഭാഗങ്ങളിൽ ഡിവൈഡറിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. നിർമ്മാണം പൂർത്തിയായപ്പോൾ കുറച്ചു മരങ്ങൾ അവശേഷിച്ചത് തിരുവല്ലത്തും വാഴമുട്ടത്തും മാത്രമാണ്. പുതിയമരങ്ങൾ വച്ചുപിടിപ്പിച്ചതുമില്ല.
കുറ്റിച്ചെടികൾ മാത്രം
മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം കുറ്റിച്ചെടികളും അലങ്കാരച്ചെടികളുമാണ് ഇപ്പോൾ വച്ചുപിടിപ്പിക്കുന്നത്. മരങ്ങൾ ഡിവൈഡറിൽ വച്ചു പിടിപ്പിക്കാനും പറ്റില്ല. കാരണം നേരത്തെയുണ്ടായിരുന്ന ടാറിട്ട റോഡിനു പുറത്ത് മണ്ണിട്ടാണ് ഡിവൈഡർ നിർമ്മിച്ചിരിക്കുന്നത്.അവിടെ മരത്തിന്റെ വേരോടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |