കെമിസ്ട്രിയിലും ബയോളജിയിലും ആശ്വാസം
തിരുവനന്തപുരം : കൊവിഡിനിടെ കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളോടെ മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള 'നീറ്റ് -യു.ജി' ദേശീയ പ്രവേശന പരീക്ഷ പൂർത്തിയായി.
മൂന്ന് മണിക്കൂർ നീണ്ട ഒ.എം.ആർ പരീക്ഷയിൽ ഫിസിക്‌സിലെ ചോദ്യങ്ങൾ വലച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, കെമിസ്ട്രിയിലെ പകുതിയോളവും ബയോളജിൽ ഏറെക്കുറെ എല്ലാ ചോദ്യങ്ങളും എളുപ്പവുമായിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. ആദ്യമായി, ഇത്തവണ മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ 325 പരീക്ഷാ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷയെഴുതിയത്. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ നടന്ന പരീക്ഷക്ക് 11മണി മുതൽ ഒന്നര വരെയാണ് ഹാളിലക്ക് പ്രവേശനം അനുവദിച്ചത്. കൊവിഡ് ബാധിതർക്ക് പി.പി.ഇ കിറ്റിൽ പ്രത്യേക ഹാളിൽ പരീക്ഷയെഴുതാൻ അവസരമൊരുക്കിയിരുന്നു. ക്വാറൻറീനിലുള്ളവർക്കും കണ്ടൈൻമെൻറ് സോണിൽ നിന്നുള്ളവർക്കും പ്രത്യേക സൗകര്യമൊരുക്കി. ഒരു ബെഞ്ചിൽ ഒരാളെന്ന രീതിയിൽ ഒരു ഹാളിൽ 12 പേർക്കാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്.
തിക്കിത്തിരക്കിന്
കുറവില്ല
പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പുറത്ത് വിദ്യാർത്ഥികളുമായെത്തിയ രക്ഷിതാക്കൾ തിക്കിത്തിരക്കി. പല കേന്ദ്രങ്ങൾക്ക് മുന്നിലും ആൾക്കൂട്ടമുണ്ടായി. പൊലീസ് നിർദേശം പലരും കേട്ടില്ലെന്ന് നടിച്ചു. തിരുവനന്തപുരത്ത് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ പരീക്ഷാ സമയം കഴിഞ്ഞ് ഗേറ്റ് തുറന്നതോടെ രക്ഷിതാക്കൾ അകത്തേക്ക് തള്ളിക്കയറി. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ ഇവർക്കിടയിലൂടെ പുറത്തേക്ക് കടക്കാൻ ഏറെ പണിപ്പെട്ടു. പൊലീസും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരും വഴിയൊരുക്കിയാണ് കുട്ടികളെ പുറത്തേക്ക് വിട്ടത്. രാജ്യത്തെയും ഗൾഫിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ 16.1 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |