കൊച്ചി: ആദ്യം യുവതി, പിന്നാലെ രണ്ട് പുരുഷന്മാർ. കൊച്ചി വെണ്ടുരുത്തി പാലത്തിന് മുകളിൽ നിന്ന് ഒന്നിന് പിറകെ ഒന്നായി ആളുകൾ കായലിലേക്ക് ചാടുന്നത് കണ്ട് വഴിയാത്രക്കാർ അമ്പരന്നു. ഒടുവിൽ നേവിയുടെ നിരീക്ഷണബോട്ട് എത്തി മൂവരെയും കരയ്ക്ക് കയറ്റിയപ്പോൾ എല്ലാവർക്കും ആശ്വാസം.
ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ വെണ്ടുരുത്തി പാലവും കായൽ തീരവും സാക്ഷിയായത് നാടകീയ സംഭവങ്ങൾക്ക്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ 26കാരി ജീവനൊടുക്കാൻ പാലത്തിൽ നിന്ന് കായലിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഇതുവഴി കാറിൽ വന്ന ദക്ഷിണ നാവികത്താവളത്തിലെ ഉദ്യോഗസ്ഥൻ ടി. ആനന്ദ് കുമാർ ഉടൻ വാഹനം ഒതുക്കി സ്വന്തം ജീവൻപോലും പണയപ്പെടുത്തി യുവതിയെ രക്ഷിക്കാൻ കായലിലേക്ക് ചാടി. പി.ജി. രാജേഷെന്ന മറ്റൊരു യുവാവും പാലത്തിൽ നിന്ന് ചാടി രക്ഷാപ്രവർത്തനത്തിൽ ആനന്ദ്കുമാറിനെ സഹായിച്ചു.
ഇതിനിടെ തീരസുരക്ഷയ്ക്കായി കായലിൽ റോന്തു ചുറ്റിയിരുന്ന നേവിയുടെ പട്രോളിംഗ് ബോട്ടിൽ വിവരമെത്തി. അതിവേഗം ബോട്ട് പാലത്തിന് താഴെ എത്തി. യുവതി മുങ്ങിപ്പോകാതെ ഈ സമയമത്രയും ആനന്ദും രാജേഷും പിടിച്ചുവച്ചിരിക്കുകയായിരുന്നു. മൂവരെയും ബോട്ടിലേക്ക് കയറ്റി വേഗത്തിൽ ഐ.എൻ.എസ് സഞ്ജീവനി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ രജേഷിനേയും ആനന്ദിനെയും ഡിസ്ചാർജ് ചെയ്തു. യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.
എറണാകുളം സൗത്ത് പൊലീസ് സ്ഥലത്ത് എത്തി. യുവതിയുടെ ബാഗിൽ നിന്നാണ് പേര് വിവരങ്ങൾ ലഭിച്ചത്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഐ.എൻ.എസ് ഗരുഡയിലെ ഓഫീസറാണ് ടി. ആനന്ദ്. കുടുംബസമേതം എറണാകുളത്ത് പോയി മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം. രാജേഷിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |