തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലും മറ്റുമായി നടക്കുന്ന പ്രശ്‌നത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ഐഡിയുണ്ടാക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ നോക്കുകുത്തിയാകരുത്. വിദ്വേഷവും വിരോധവും വളർത്താനുളള ശ്രമങ്ങൾ ചെറുക്കണം.
വിഷയത്തിൽ സിപിഎമ്മിന് നിഗൂഢമായ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്‌നത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ട്. രണ്ട്കൂട്ടരും തമ്മിലടിക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് ഇരുകൂട്ടരുമായും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുളള ശ്രമം സർക്കാർ തടയണം. ഒരുവിഭാഗത്തിന് പരാതിയുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ സർക്കാരിന് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.
അതേസമയം സാമൂഹിക അസന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയാണ് കേരളത്തിലെന്നും എട്ടോ ഒൻപതോ വർഷമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത് ഇത്തരത്തിലാണെന്നും ഇത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിളള പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |