കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി. ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞതിനെ കേരളം ചർച്ച ചെയ്യണം. നാർക്കോട്ടിക് ജിഹാദ് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണ്. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ല. ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് ബി ജെ പി കീഴടങ്ങില്ല. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണ്-അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും വ്യക്തമാക്കിയിരുന്നു. ' സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തിന് മുൻപ് തന്നെ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചർച്ചകളിൽ നിന്നും ഇത് മനസിലായിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തിൽ വിവേചനപരമായ നിലപാടുകളുണ്ടാകുന്നുണ്ട്. കഴിഞ്ഞ എട്ട്, ഒൻപത് വർഷങ്ങളായി സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തിൽ ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത്- എന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |