ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഇനി അഥവാ ഉണ്ടായാൽ തന്നെ രണ്ടാം തരംഗത്തിന്റെയത്ര തീവ്രമാകാൻ സാദ്ധ്യതയില്ലെന്ന് മുൻ ഐ സി എം ആർ ശാസ്ത്രജ്ഞൻ ഡോ രാമൻ ഗംഗാഖേദ്കർ. 2020ൽ കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ഐ സി എം ആർ സംഘത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ഡോ രാമൻ. രാജ്യത്ത് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെങ്കിൽ പോലും സ്കൂളുകൾ തുറക്കുന്നതിന് ധൃതി പിടിക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പഠനങ്ങൾ അനുസരിച്ച് കുട്ടികളിൽ ഉണ്ടാകുന്ന കൊവിഡ് ബാധ ദീർഘകാല പാർശ്വഫലങ്ങൾക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കുഞ്ഞുങ്ങളെ ഈ മഹാമാരിയിൽ നിന്നും കഴിയുന്നത്ര അകറ്റി നിർത്തുന്നതാണ് ഉചിതമെന്ന് ഡോ രാമൻ അഭിപ്രായപ്പെട്ടു. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പൊതുവായ ഒരു തീരുമാനം എടുക്കാതെ ഓരോ സ്ഥലത്തെയും കൊവിഡ് കണക്കുകളെ ആസ്പദമാക്കി അവിടെയുള്ള ഭരണാധികാരികൾ ഉചിതമായ തീരുമാനം എടുക്കുന്നതാകും ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിൽ നിന്ന് പൂർണ മുക്തി നേടുകയെന്നത് അസംഭവ്യമാണെന്നും ഇനിയുള്ള കാലത്ത് കൊവിഡിനൊപ്പം ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജലദോഷപനി പോലെ കൊവിഡ് ഭാവിയിലും വരുമെന്നും ആ സമയം അതിനു വേണ്ട ചികിത്സ തേടുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെന്നും ഡോ രാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |