തൃക്കരിപ്പൂർ: കടലിൽ ഉപേക്ഷിക്കപ്പെടുന്ന വലകൾ ആമകളടക്കമുള്ള കടൽ ജീവികളുടെ ജീവന് ഭീഷണിയാകുന്നു. ഞായറാഴ്ച രാത്രി പടന്നക്കടപ്പുറം ബീച്ചാരക്കടവ് കടലിൽ വലയിൽ കുടുങ്ങിയ നിലയിൽ രണ്ടു കടലാമകളെ ഇത്തരത്തിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
40 കിലോയോളം തൂക്കമുള്ള ആമകളാണ് കൈകാലുകൾ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. വലയിൽ കുരുങ്ങിയ ഇവയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. നാട്ടുകാരായ പി. ശരീഫ്, മജീദ്, പി.വി. ഷാജു, രഹിൽ, എ. റാഷിദ്, കെ. സുരേഷൻ, കെ.ഷിഹാബ് എന്നിവർ ചേർന്ന് ഏറെ പരിശ്രമിച്ചാണ് ഇവയെ കരയിലെത്തിച്ചത്. തുടർന്ന് നീലേശ്വരം കടലാമസംരക്ഷകരായ നെയ്തൽ ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും പരിക്കേറ്റതിനാൽ കടലിൽ തന്നെ തിരികെ വിടാനാണ് ബന്ധപ്പെട്ടവർ നിർദ്ദേശിച്ചത്. വാർഡ് മെമ്പർ ഖാദർ പാണ്ഡ്യാലയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിന്നീട് ആമകളെ കടലിലേക്ക് തന്നെ തിരികെ വിട്ടു.
അപകടം വിതച്ച് വലത്തുണ്ടുകൾ
നിരവധി തവണ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അപകടത്തിൽപ്പെടുന്ന ബോട്ടുകളിലെയോ തോണികളിലെയോ മുറിച്ചു മാറ്റപ്പെടുന്ന വലകളാണ് കടലിലൂടെ ഒഴുകി നടന്ന് ജല ജീവികൾക്ക് ഭീഷണിയാകുന്നത്. അതോടൊപ്പം കടൽ തീരങ്ങളിൽ വലിച്ചെറിയുന്ന വല കഷണങ്ങളും മഴക്കാലങ്ങളിലും ശക്തമായ വേലിയേറ്റ സമയങ്ങളിലും കടലിലെത്തുന്നത് പതിവാണ്.
ആമകൾ, തിമിംഗലങ്ങൾ തുടങ്ങിയവകൾക്കാണ് കടലിൽ ഉപേക്ഷിക്കപ്പെടുന്ന വലകൾ ഭീഷണിയാകുന്നത്. വല കഷണങ്ങളിൽ കുരുങ്ങി ആമകളടക്കമുള്ളവ മൃതപ്രായരായി തീരത്തണയാറുണ്ട്. ശക്തമായ ബോധവത്കരണം നടത്തിയാലേ ഇത്തരം പ്രവണതയെ തടയിടാൻ കഴിയുള്ളൂ.
ഖാദർ പാണ്ഡ്യാല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വലിയ പറമ്പ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |