ഒറ്റപ്പാലം: മാന്നനൂർ ഭാരതപ്പുഴ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതാാായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികളെ ഇന്നലെ രാത്രി വരെ നീണ്ട തെരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളായ തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാം (22), ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഏഴംഗ വിദ്വാർത്ഥി സംഘം പ്രദേശത്തെ ഉരുക്ക് തടയണയിൽ കുളിക്കാനെത്തിയതായിരുന്നു.
മാന്നനൂർ ഉരുക്ക് തടയണ പരിസരത്തും പൈങ്കുളം, ത്രാങ്ങാലി ഭാഗത്തുമായി പുഴയുടെ ഇരുകരയിലായി 8 കിലോമീറ്റർ താഴെ വരെ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. ഇന്നലെ രാവിലെ ഏഴ് മുതൽ വൈകീട്ട് 7 വരെ നടത്തിയ തെരച്ചിലിലും വിജയിച്ചില്ല. ഷൊർണൂർ, വടക്കാഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകൾ, ദേശീയ ദുരന്തസേന, എന്നിങ്ങനെ സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് പുഴ പ്രദേശത്ത് തെരച്ചിൽ നടത്തിയത്.
ഇരുട്ടും, ഒഴുക്കും മൂലം ഏഴോടെ നിറുത്തിവച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ, പി. മമ്മിക്കുട്ടി എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികൾ, പാലക്കാട് കളക്ടർ, പൊലീസ് സൂപ്രണ്ട്, ഒറ്റപ്പാലം തഹസിൽദാർ എന്നിങ്ങനെ ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേൽനോട്ട നടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |