തിരുവനന്തപുരം: അസിസ്റ്റന്റ് എൻജിനിയർ നിയമനത്തിൽ ഹൈക്കോടതിയുടെ അന്തിമ വിധി ഇൗ മാസം വരാനിരിക്കെ കെ.എസ്.ഇ.ബിയുടെ പട്ടത്തെ ആസ്ഥാനത്ത് വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തി. മുൻ ചെയർമാന്റെ കാലത്ത് ഒരുവിഭാഗം സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന അസിസ്റ്റന്റ് എൻജിനിയർ നിയമനത്തിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
2019ൽ കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 75 പേരെ നിയമിക്കാനുള്ള നീക്കമാണ് വിവാദമായത്. ഉദ്യോഗാർത്ഥികൾപോലും പരാതി ഉന്നയിക്കാതിരിക്കെ നിയമനം നടത്തിയതാണ് ആക്ഷേപത്തിനിടയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ.എസ്.ഇ.ബി പറഞ്ഞത്
മുൻകൂട്ടിക്കണ്ട് സൂപ്പർ ന്യൂമറിയായി നിയമനം നടത്തുകയാണെന്നും, ഇത്തരത്തിൽ 164 എണ്ണമുണ്ടെന്നും കെ.എസ്.ഇ.ബി കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ ശേഷിച്ച 89 തസ്തികളിലേക്ക് നിയമനം നടന്നില്ല. ഇതേത്തുടർന്ന് ഉദ്യോഗാർത്ഥികൾ പിന്നീട് കോടതിയെ സമീപിച്ചു. ഇതിൽ ഇൗ മാസം വിധി പറയും.
വിധി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമാണെങ്കിൽ 89 അസി. എൻജിനിയർമാരെക്കൂടി നിയമിക്കേണ്ടിവരും. എന്നാൽ അത്രയും ഒഴിവുകൾ കെ.എസ്.ഇ.ബിയിലില്ല. ഇതിനായി പ്രൊമോഷനും പുതിയ ഒഴിവുകളും സൃഷ്ടിച്ചാൽ അധികച്ചെലവാകും. വൈദ്യുതി റെഗുലേറ്ററി
കമ്മിഷന്റെ എതിർപ്പിനും സാദ്ധ്യതയുണ്ട്. 164 സൂപ്പർന്യൂമറി നിയമനത്തിന് തയ്യാറാണെന്ന് ബോർഡ് സത്യവാങ്മൂലം നൽകിയിട്ടുള്ളതിനാൽ ഉദ്യോഗാർത്ഥികളുടെ കേസിനെ എതിർക്കാനും റിവ്യുഹർജി നൽകാനും കെ.എസ്.ഇ.ബിക്ക് കഴിയില്ല.
മന്ത്രിസഭ അറിയാത്ത നിയമനം
സൂപ്പർന്യൂമറി നിയമനത്തിന് മന്ത്രിസഭയുടെ അനുമതി വേണം. എന്നാൽ അതൊന്നുമില്ലാതെയാണ് 164 അസി.എൻജിനിയർമാരെ നിയമിക്കാമെന്ന് കെ.എസ്.ഇ.ബി കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇത് നിയമവിരുദ്ധമാണ്. ഇതോടെയാണ് അഴിമതി ആരോപണമുയർന്നത്.
ഇത്തരം ക്രമക്കേടുകളെ തുടർന്നാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുതി വകുപ്പ് സി.പി.എം ഒഴിവാക്കി ഘടകകക്ഷിയായ ജനതാദളിന് നൽകിയതെന്നാണ് അറിയുന്നത്. അതോടെ ഭരണകക്ഷി യൂണിയനുകൾക്ക് കെ.എസ്.ഇ.ബിയിലെ പിടി അയഞ്ഞു. പുതിയ ചെയർമാനായി സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചു. നിയമനവിവാദത്തിൽ ഉൾപ്പെട്ടവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി. എച്ച്.ആർ വിഭാഗത്തിന്റെ നിയന്ത്രണം ചെയർമാൻ നേരിട്ട് ഏറ്റെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്കാണ് സർക്കാരും കെ.എസ്.ഇ.ബിയും ഒരുങ്ങുന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |