അഹമ്മദാബാദ്: ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,
മുഖ്യമന്ത്രിമാരായ മനോഹർലാൽ ഖട്ടർ (ഹരിയാന), ശിവ്‌രാജ് സിംഗ് ചൗഹാൻ (മദ്ധ്യപ്രദേശ്), പ്രമോദ് സാവന്ത് (ഗോവ), ബസവരാജ് ബൊമ്മൈ( കർണാടക), കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, നരേന്ദ്രസിംഗ് തോമർ, പ്രഹ്ളാദ് ജോഷി, പരശോത്തം രുപാല, ഭുപേന്ദർ യാദവ് തുടങ്ങിയവർ പങ്കെടുത്തു.
അഹമ്മദാബാദിലെ സ്വാമി നാരായണ ക്ഷേത്രത്തിലെത്തി ഗോപൂജ നടത്തിയതിന് ശേഷമാണ് ഭുപേന്ദ്ര രാജ്ഭവനിലെത്തിയത്.
ഭുപേന്ദ്ര മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ ഉടൻ തീരുമാനിക്കും. പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകുമെന്നാണ് സൂചന. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മന്ത്രിസഭയിലുണ്ടാകുമോയെന്ന് കാര്യത്തിൽ വ്യക്തതയില്ല.
വിജയ് രൂപാണിയുടെ പിൻഗാമിയായി ആദ്യതവണ എം.എൽ.എയായ ഭുപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തതിൽ നിതിൻ പട്ടേലിന് നീരസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാലിക്കാര്യം പാർട്ടി അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ നിഷേധിച്ചു. പാർട്ടി ഏകകണ്ഠമായാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനായ ഭുപേന്ദ്ര പാട്ടീദാർ സമുദായത്തിലെ കഡ്‌വ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്തെ പ്രബലരായ പാട്ടീദാർ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഭുപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |