കണ്ണൂർ: ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്നങ്ങൾ സംരംഭകരുമായി നേരിട്ട് സംവദിച്ച് 'മീറ്റ് ദ മിനിസ്റ്റർ'. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന അദാലത്തിൽ സ്വീകരിച്ച 94 പരാതികളിൽ 44 എണ്ണം പരിഹരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഒരു പരാതി മാറ്റിവച്ചു. 27 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടവ, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കുമ്പോൾ വീണ്ടും ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടവ, പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങി 22 പരാതികൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി മാറ്റിവെച്ചു. ഇതിന് പുറമെ 39 പരാതികളാണ് തത്സമയം സ്വീകരിച്ചത്. ഇവയുടെ വിശദാംശങ്ങൾ പഠിച്ച് നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങൾ, വൈദ്യുതി വകുപ്പ്, ജിയോളജി വകുപ്പ്, അഗ്നിരക്ഷാ, മലിനീകരണ നിയന്ത്രണ വിഭാഗം, ബാങ്ക് വായ്പ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായും ചർച്ച ചെയ്തത്. ചെങ്കൽ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടവ, കയർമേഖലയുടെ നവീകരണം, തൊഴിലാളികളുടെ പ്രശ്നങ്ങൾ, വായ്പാ വിതരണം, ലൈസൻസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ചും പരാതികൾ ലഭിച്ചു. ഒരോ പരാതിയിന്മേലും അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാണ് അദാലത്തിന് പരിഗണിച്ചത്.
പരിപാടിയിൽ വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ അനിൽ കുമാർ, കിൻഫ്ര, കെ.എസ്.ഐ.ഡി.സി, മറ്റ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |