ലാഭവിഹിത വിതരണം സ്വകാര്യകമ്പനികൾക്ക് സമാനമാക്കും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) ലാഭവിഹിത വിതരണാനുപാതം സ്വകാര്യകമ്പനികൾക്ക് സമാനമാക്കാൻ കേന്ദ്രസർക്കാർ നീക്കം. നടപ്പുവർഷാവസാനം പ്രതീക്ഷിക്കുന്ന എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിൽ (ഐ.പി.ഒ) കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണിത്.
രാജ്യത്തെ ഇൻഷ്വറൻസ് രംഗത്ത് വ്യത്യസ്‌ത ചട്ടങ്ങളുള്ളത് നിക്ഷേപകതാത്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് കണ്ടാണ് ഈ 'ഏകീകരണ" നീക്കം. നിലവിൽ, സർപ്ളസിന്റെ (അധികവരുമാനം) 95 ശതമാനവും എൽ.ഐ.സി നൽകുന്നത് ബോണസായി പോളിസി ഉടമകൾക്കാണ്. ഓഹരി ഉടമകൾക്കും സർക്കാരിനും ലഭിക്കുന്നത് ബാക്കി അഞ്ചു ശതമാനം. സ്വകാര്യ കമ്പനികളിൽ അനുപാതം 90:10 രീതിയിലാണ്; ഓഹരി ഉടമകൾക്ക് 10 ശതമാനവും പോളിസി ഉടമകൾക്ക് 90 ശതമാനവും.
ഇൻഷ്വറൻസ് മേഖലയിൽ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ്.ഡി.ഐ) കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും എൽ.ഐ.സിക്ക് ഇതു ബാധകമല്ല. നിശ്‌ചിത പരിധിയോടെ എൽ.ഐ.സിയിലും എഫ്.ഡി.ഐ അനുവദിക്കാനുള്ള നീക്കവും കേന്ദ്രം ആലോചിക്കുന്നുണ്ട്.
പോളിസി ഉടമകളെ
എങ്ങനെ ബാധിക്കും?
നിലവിൽ എൽ.ഐ.സിയുടെ സർപ്ളസിന്റെ 95 ശതമാനവും ഉപഭോക്താക്കൾക്ക് ബോണസായി ലഭിക്കുന്നുണ്ട്. ഇത് 90 ശതമാനമാകുമ്പോൾ ബോണസിൽ നേരിയ കുറവുണ്ടാകും. സർക്കാർ ഉൾപ്പെടെയുള്ള ഓഹരി ഉടമകൾക്ക് വിഹിതം അഞ്ചു ശതമാനത്തിൽ നിന്ന് 10 ശതമാനമാകും.
2018-19ൽ എൽ.ഐ.സി പോളിസി ഉടമകൾക്ക് നൽകിയ ബോണസ് 2.51 ലക്ഷം കോടി രൂപ; 2019-20ൽ 2.54 ലക്ഷം കോടി രൂപ.
സർക്കാരിനുള്ള ലാഭവിഹിതം 2,661 കോടി രൂപയിൽ നിന്ന് 2,698 കോടി രൂപയായി.
കുതിക്കുന്ന മൂല്യം
എൽ.ഐ.സിയുടെ ആസ്തിമൂല്യം 38 ലക്ഷം കോടി രൂപ കവിഞ്ഞിട്ടുണ്ട്. 36.76 ലക്ഷം കോടി രൂപയുടെ നിക്ഷേപേവും 34.36 ലക്ഷം കോടി രൂപയുടെ ലൈഫ് ഫണ്ടും 2021 മാർച്ചുപ്രകാരമുണ്ട്. 2020 മാർച്ചിൽ ആസ്‌തിമൂല്യം 32 ലക്ഷം കോടി രൂപയും നിക്ഷേപം 30.7 ലക്ഷം കോടി രൂപയും ലൈഫ് ഫണ്ട് 31.1 ലക്ഷം കോടി രൂപയുമായിരുന്നു. ആദ്യവർഷ പ്രീമിയത്തിൽ 66.2 ശതമാനവും പോളിസികളുടെ എണ്ണത്തിൽ 74.6 ശതമാനവുമാണ് വിപണിവിഹിതം.
ഐ.പി.ഒ ഈവർഷം
എൽ.ഐ.സി ഐ.പി.ഒ നടപ്പുവർഷം തന്നെ പ്രതീക്ഷിക്കാം. 10 ശതമാനം വരെ ഓഹരികൾ രണ്ടുഘട്ടങ്ങളിലായി വിറ്റഴിച്ചേക്കും. 1-1.50 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര പ്രതീക്ഷ.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ഇത്.
2010ൽ കോൾ ഇന്ത്യ സമാഹരിച്ച 15,475 കോടി രൂപയാണ് നിലവിലെ റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |