ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിൻ കൊവാക്സിന് ലോകാരോഗ്യ സംഘടന ഈ ആഴ്ച അംഗീകാരം നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയ വികസിപ്പിച്ച കൊവാക്സിന് ജനുവരിയിൽ വാക്സിനേഷൻ ആരംഭിച്ചത് മുതൽ ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം കിട്ടാൻ ശ്രമിക്കുകയാണ്.
കൊവാക്സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകൾ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യു.എച്ച്.ഒയുടെ അനുമതി. കൊവാക്സിൻ വളരെ മികച്ചതാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയൻഗെല സിമാവോ അഭിപ്രായപ്പെട്ടിരുന്നു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) വിദഗ്‌ദ്ധ സമിതിക്ക് സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കൊവാക്സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗാനമതിക്ക് മുന്നോടിയായുള്ള പ്രീസബ്മിഷൻ യോഗം ജൂണിലാണ് നടന്നത്.
27,254 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 37,687 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 219 പേരാണ് മരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്.
ഇതുവരെ 3,32,64,175 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 3,24,47,032 പേർ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 4,42,874 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,38,945 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 74,38,37,643 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |