നിലവിൽ കണക്കാക്കുന്നത് 17 ദിവസത്തിനുള്ളിലെ മരണം
22,650 സർക്കാർ കണക്കിൽ മരണം
43000 കേന്ദ്ര മാനദണ്ഡപ്രകാരം കൂടുന്നത്
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് മുപ്പതു ദിവസത്തിനുള്ളിൽ മരിച്ചവർക്ക് കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് സർക്കാരിന്റെ സാമ്പത്തിക സഹായത്തിന് അവസരം ഒരുങ്ങുന്നതോടെ കേരളത്തിൽ കുറഞ്ഞത് 43000 പേരുടെ കുടുംബങ്ങൾക്ക് അതു ലഭിക്കും.
ഇന്നലെവരെ 22,650 പേരാണ് സർക്കാരിന്റെ കണക്കു പ്രകാരം കേരളത്തിൽ കൊവിഡ്ബാധിച്ച് മരിച്ചത്. ആദ്യതരംഗം മുതൽ പരിഗണിക്കുമ്പോഴാണ് ഇത് ഇരട്ടിയോളമാവുന്നത്.
കൊവിഡ് പോസിറ്റീവായിരിക്കേയുള്ള മരണം മാത്രമാണ് ആദ്യഘട്ടത്തിൽ ഈ ഗണത്തിൽപ്പെടുത്തിയിരുന്നത്. ഭേദമായി ഏഴുദിവസത്തിനുള്ളിൽ മരിച്ചാലും പരിഗണിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. ഇതുകാരണം പലമരണങ്ങളും കൊവിഡിന് പുറത്തായി.ശക്തമായ ആക്ഷേപങ്ങൾക്കും ഇത് ഇടവരുത്തിയിരുന്നു.
രണ്ടാംതരംഗം മുതൽ തുടർപരിശോധന നിർബന്ധമല്ലാതായി. പോസിറ്റീവായി 17ദിവസത്തിനുള്ളിൽ മരിച്ചാൽ കൊവിഡായി കണക്കാക്കുന്ന രീതി വന്നു. നിലവിൽ ഇതാണ് മാനദണ്ഡം. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ 17ദിവസത്തിനുള്ളിലെ മരണമാണ് കൊവിഡായി റിപ്പോർട്ട് ചെയ്യുന്നത്. അതു കഴിഞ്ഞാൽ അനുബന്ധരോഗമെന്ന വിഭാഗത്തിലേക്ക് മാറ്റും.
ഗുരുതര രോഗികളുടെ എണ്ണം കൂടിയ ഘട്ടത്തിൽ
ഐ.സി.യുവിലുള്ള രോഗിയ്ക്ക് നേരിയ ശമനമുണ്ടായാൽ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലെത്തുന്ന ഇവർ മരിച്ചാലും സാധാരണ മരണമായാണ് കണക്കാക്കിയത്. മുൻകാല പ്രാബല്യം അംഗീകരിച്ചാൽ ഇതെല്ലാം കൊവിഡ് മരണമായി മാറാൻ പുതിയ മാർഗനിർദേശം വഴിയൊരുക്കും.
നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. തുക തീരുമാനിച്ചിട്ടില്ല.
കുട്ടികൾക്ക് മൂന്നുമാസം ഇളവ്
കൊവിഡ് ബാധിച്ച് മൂന്നു മാസത്തിനകം അനുബന്ധ രോഗങ്ങൾ കാരണം രക്ഷിതാക്കൾ മരിച്ചാലും കുട്ടികൾക്ക് സംസ്ഥാനം നൽകുന്ന ധനസഹായത്തിന്
അർഹതയുണ്ടെന്ന് ആഗസ്റ്ര് 20ന് പുറത്തിറക്കിയ കേരളത്തിന്റെ
മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
മരണങ്ങൾ
(ജില്ലതിരിച്ച്)
തിരുവനന്തപുരം........... 3713
തൃശൂർ ...........................2575
കോഴിക്കോട് ................2437
എറണാകുളം ................2234
പാലക്കാട്...................... 2184
മലപ്പുറം .........................2049
കൊല്ലം ..........................1777
കണ്ണൂർ ..........................1504
ആലപ്പുഴ.........................1309
കോട്ടയം...........................957
പത്തനംത്തിട്ട..................711
കാസർകോട് ..................490
വയനാട്........................... 388
ഇടുക്കി............................. 322
'പുതിയ മാനദണ്ഡപ്രകാരം മരണങ്ങൾ ഇരട്ടിയാകുമെന്നതിൽ സംശയമില്ല. ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയ ശേഷം മരിച്ചവർ നിരവധിയാണ്. കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ പേർ അർഹരാകും.'
- ഡോ.എൻ.എം.അരുൺ
ആരോഗ്യവിദഗ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |