ആലപ്പുഴ: ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവനെ തരംതാഴ്ത്തിയതിനെത്തുടർന്ന് ജില്ലയിൽ സി.പി.എം ഘടകങ്ങളിൽ അസംതൃപ്തി പുകയുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്ന വേളയിൽ തിരക്കിട്ടെടുത്ത നടപടി ഏകപക്ഷീയമായിപ്പോയെന്നാണ് ആരോപണം.
രാഘവനെതിരെ നടപടിയെടുക്കാനായി സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തെക്കുറിച്ച് അറിയിപ്പ് നൽകിയത് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ്. മുതിർന്ന നേതാക്കളിൽ പലരും വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരുമാണ്. ജില്ലാ കമ്മിറ്റി യോഗത്തിൽ മൂന്നിലൊരു ഭാഗം അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞതുമില്ല. അജണ്ടയെന്താണെന്ന് ആരോപണ വിധേയനായ രാഘവനെപ്പോലും അറിയിച്ചില്ലെന്നാണറിയുന്നത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സുധാകരനും സി.എസ്.സുജാതയും ഈ യോഗത്തിൽ നിന്ന് അവധിയെടുത്തു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണ് പങ്കെടുക്കാൻ കഴിയാതിരുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. രാഘവൻ ചികിത്സാ സംബന്ധമായി വിശ്രമത്തിലുമാണ്.
പിണറായി വിജയൻ സർക്കാരിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സംരക്ഷിക്കുന്ന നേതൃത്വം, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നേരിട്ട് പറയാൻ അവസരം നൽകാതെയാണ് രാഘവനെതിരെ നടപടിയെടുത്തതെന്നാണ് പ്രധാന ആരോപണം. 'പൊലീസിൽ മാത്രമല്ല, വിദ്യാഭ്യാസത്തിലും പിടിമുറുക്കി ആർ.എസ്.എസ് " എന്ന രീതിയിലാണ് പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.രഘു പോസ്റ്റിട്ടത്. എം.എൽ.എയും ഏരിയ സെക്രട്ടറിയും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് രഘുവിന്റെ പോസ്റ്റ് വന്നതെങ്കിലും ആരും ഇതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിടാത്തതായാണ് വിമർശനമുയരുന്നത്. പഞ്ചായത്ത് ഇലക്ഷനു മുമ്പ് ജി.സുധാകരന്റെ ഇടപെടലിനെത്തുടർന്ന് രഘുവിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. മോഹൻകുമാറിനെയാണ് പകരം നിയോഗിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി ഇവിടെ മികച്ച വിജയം നേടുകയും ചെയ്തു. ഇതിനു ശേഷം സംസ്ഥാന കമ്മിറ്റി അംഗമായ ജി.സുധാകരൻ പങ്കെടുക്കാതിരുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ രഘുവിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് എം.രഘു പോസ്റ്റിട്ടത്. രഘുവിന്റെ പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെട്ടതായാണറിയുന്നത്.പ്രായപൂർത്തിയാകാത്ത മകനാണ് പോസ്റ്റിട്ടതെന്ന രഘുവിന്റെ വിശദീകരണത്തിൽ ജില്ലാ നേതൃത്വം തൃപ്തരായിരിക്കുമ്പോഴാണ് വിഷയം പിണറായിയുടെ ശ്രദ്ധയിലെതണതിയത്.
ലാവ്ലിൻ ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ സംസ്ഥാന സയക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയനെ മാറ്റണമെന്ന് പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഉറച്ചു നിന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മാവേലിക്കര മേഖലയിൽ പ്രവർത്തിച്ച രാഘവനെതിരെ ഇപ്പോൾ അന്വേഷണ റിപ്പോർട്ട് കൊടുത്തവർ, അന്ന് മറുപക്ഷത്ത് നിന്നവരായിരുന്നുവെന്നാണ് ആക്ഷേപം. അന്നത്തെ വ്യക്തിവിരോധം തീർക്കാനാണ് ഇപ്പോൾ മറുകണ്ടം ചാടിയ കമ്മിഷനംഗങ്ങളുടെ രാഘവനെതിരെയുള്ള റിപ്പോർട്ടെന്നാണ് അണികൾ പറയുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ ചാരുംമൂട്, വള്ളികുന്നം മേഖലകളിൽ രാഘവനെതിരെയുള്ള നടപടിക്കെതിരെ അമർഷം പുകയുകയാണ്. രാഘവനുൾപ്പെടെ ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് നേതാക്കൾക്കെതിരെയാണ് നടപടി എടുത്തത്. ജില്ലയിൽ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഈഴവ, ദളിത് പ്രാതിനിധ്യം കുറയുന്നുവെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. പ്രധാന വോട്ട് ബാങ്കിനെ തഴഞ്ഞു കൊണ്ടുള്ള നടപടികൾ പാർട്ടിയെ ദുർബലപ്പെടുത്താനേ ഉപകരിക്കൂവെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
കറ്റാനത്ത് ആർ.എസ്.എസിനെ രക്ഷിക്കാൻ മൊഴി തിരുത്തിയ നേതാവിനെതിരെ നടപടി എടുക്കാൻ വൈകിയപ്പോൾ ജില്ലാ നേതൃത്വത്തിലെ മുതിർന്ന അംഗത്തിനെതിരെ തിടുക്കപ്പെട്ട് നടപടി എടുത്തുവെന്നാണ് ആക്ഷേപമുയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |