ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കാർ ഫെർണാണ്ടസ്(80) അന്തരിച്ചു. രണ്ടുമാസം മുൻപ് വ്യായാമത്തിനിടെ തലയടിച്ചു വീണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ബ്ളോസം ഫെർണാണ്ടസ്. മക്കൾ: ഒഷാൻ, ഒഷാനി. സംസ്‌കാരം ഇന്ന് ഉഡുപ്പിയിൽ.
1975ൽ മുനിസിപ്പൽ കൗൺസിലറായി തുടങ്ങി ദേശീയ രാഷ്‌ട്രീയത്തിലേക്ക് വളർന്നുകയറിയ നേതാവാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സംഘടനാനേതാവും മികച്ച പാർലമെന്റേറിയനുമായ ഓസ്‌കാർ ഫെർണാണ്ടസ്. മാംഗ്ളൂരിയൻ കാത്തലിക് കുടുംബത്തിൽ ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേട്ടായ ലിയോണിസാ ഫെർണാണ്ടസിന്റെയും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ആദ്യ പ്രസിഡന്റായ റോക്ക് ഫെർണാണ്ടസിന്റെയും മകനായി 1941ൽ ഉഡുപ്പി ജില്ലയിലാണ് ജനനം. 1984-85ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് സോണിയ ഗാന്ധിയുടെയും വിശ്വസ്‌തനായി. യു.പി.എ സർക്കാരിന്റെ കാലത്ത് പാർട്ടിയിലെ നിർണായക ചുമതലകൾ വഹിച്ചു. 1980 മുതൽ അഞ്ചു തവണ തുടർച്ചയായി ലോക്‌സഭയിൽ ഉഡുപ്പിയെ പ്രതിനിധീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ 1998മുതൽ രാജ്യസഭാംഗമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ, കർണാടക പി.സി.സി അദ്ധ്യക്ഷൻ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
ഒന്നും രണ്ടും യു.പി.എ സർക്കാരുകളിൽ പ്രവാസികര്യം, യുവജന-കായിക, തൊഴിൽ, ഉപരിതല-ഹൈവേ വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |