ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളിക്കെതിരെ തുടർച്ചയായി കേസും പരാതിയും നൽകുന്നത് ക്രൂരതയായി കണക്കാക്കി ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി.
തമിഴ്നാട്ടിലെ പുതുകോട്ടെ സ്വദേശികളുടെ കേസിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
വരുൺ ശ്രീനിവാസൻ - ശില്പ ശൈലേഷ് ദമ്പതികളുടെ വിവാഹം 2002 ഫെബ്രവരിയിലായിരുന്നു. ഭീഷണിക്കു വഴങ്ങിയാണ് സമ്മതിച്ചതെന്ന് പറഞ്ഞ് വിവാഹദിവസംതന്നെ വധു സ്വന്തം വീട്ടിലേക്ക് മടങ്ങി.വരുൺ വിവാഹ മോചന ഹർജി നൽകി. ഗാർഹിക - സ്ത്രീധനപീഡനം നടന്നുവെന്ന് ആരോപിച്ച് യുവതി രംഗത്തെത്തി. വിവാഹമോചനം നൽകാൻ വിസമ്മതിച്ചു.
അഞ്ചു വർഷത്തെ വാദത്തിനു ശേഷം 2008ൽ വിചാരണകോടതി വിവാഹമോചനം അനുവദിച്ചു. യുവാവ് വേറെ വിവാഹം കഴിച്ചു. വിവാഹമോചനം അനുവദിച്ചതിനെതിരെ യുവതി ഹൈക്കോടതിയിൽ പോയി. വിചാരണക്കോടതിയുടെ ഉത്തരവ് 2018ൽ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ യുവാവ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിവാഹമോചനം അനുവദിച്ചതും തുടരെത്തുടരെയുള്ള കേസും പരാതിയും പീഡനമായി കണക്കാക്കുമെന്നും വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |