പോംഗ്‌യാംഗ്: കൊവിഡിനെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസൈൽ പരീക്ഷണങ്ങൾ ആരംഭിച്ച് ഉത്തര കൊറിയ. യു.എസുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം അയൽ രാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ഈ മിസൈലുകൾ 1500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് റിപ്പോർട്ട്. പരീക്ഷണത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉത്തര കൊറിയൻ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നത്. വിദേശ ശക്തികളെ ചെറുക്കാൻ സൈനിക ശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരകൊറിയയുടെ ഈ നടപടി,
കഴിഞ്ഞ രണ്ടു വർഷമായി ദീർഘ ദൂര ക്രൂയിസ് മിസൈൽ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ശത്രുക്കൾക്കെതിരെയുള്ള തന്ത്രപ്രധാനമായ ആയുധമെന്നാണ് പുതിയ മിസൈലുകളെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്. എന്നാൽ പുതിയ പരീക്ഷണത്തിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. യു.എസ് ഉത്തര കൊറിയക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങൾക്ക് മറുപടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്നാണ് വിലയിരുത്തൽ. ആണവ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ ആണവ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ നേരത്തേ പറഞ്ഞിരുന്നു.അതേ സമയം ഉത്തര കൊറിയ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന തരത്തിലുള്ള മിസൈൽ ആയുധങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുമെന്ന് അമേരിക്ക പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |