കാബൂള്‍: അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാൻ. മുൻ സൈനിക മേധാവി കൂടിയായിരുന്ന ദോസ്തം രാജ്യത്തെ താലിബാൻ വിരുദ്ധ നേതാക്കളിൽ പ്രധാനിയായിരുന്നു. ദോസ്തമിന്റെ കൊട്ടാരം കൈയ്യേറിയതിന് പിന്നാലെ താലിബാൻ സംഘാംഗങ്ങൾ കൊട്ടാരത്തിനുള്ളിൽ ഇരിക്കുന്നതിന്റെയും കാഴ്ചകൾ കാണുന്നതിന്റെയും ഫോട്ടോകൾ പ്രചരിക്കുന്നുണ്ട്. താലിബാൻ രാജ്യത്ത് അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ നിന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു ദോസ്തം. താലിബാന്റെ പ്രധാന കമാൻഡർമാരിലൊരാളായ ക്വാരി സലാഹുദ്ദീൻ അയ്യൂബിക്കാണ് കൊട്ടാരത്തിന്റെ മേൽനോട്ട ചുമതല. തന്റെ 150 പടയാളികളെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്. നീന്തൽക്കുളം, ജിം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കൊട്ടാരം ദോസ്തം അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നാണ് താലിബാൻ വാദം. എന്നാൽ ആർഭാടജീവിതം നയിക്കാൻ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന് അതിനാൽ തന്റെ ആളുകൾ ഈ ആഡംബരങ്ങൾ കണ്ടു മയങ്ങില്ലെന്നും അയ്യൂബി പറഞ്ഞു. നാലു പതിറ്റാണ്ടോളം രാജ്യത്ത് രാഷ്ട്രീയ നേതാവ്, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തിളങ്ങിയ നേതാവായിരുന്നു 67കാരനായ ദോസ്തം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |