ലിമ: പെറുവിലെ 'ഷൈനിങ് പാത്ത്' ഗറില്ല കലാപ നേതാവ് അബിമായേൽ ഗുസ്മൻ (86) അന്തരിച്ചു. 'കമ്യൂണിസത്തിന്റെ നാലാം വാളാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച് സർക്കാരിനെതിരെ കലാപത്തിനിറങ്ങി പിടിയിലായ ഗുസ്മൻ 1992 മുതൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. ഗുസ്മന്റെ കലാപാഹ്വാനത്തെ തുടർന്ന് ഇയാളുടെ അനുയായികൾ രാജ്യത്ത് നടത്തിയ ആക്രമണങ്ങളിൽ ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ജയിലിൽ നിന്ന് അസുഖത്തെ തുടർന്ന് ജൂലായിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം സംഭവിച്ചതെന്ന് പെറു നീതി വകുപ്പ് മന്ത്രി അനബൽ ടോറസ് പറഞ്ഞു. തത്ത്വചിന്ത പ്രഫസറായിരുന്ന ഗുസ്മൻ, പെറുവിൽ ജനാധിപത്യ രീതിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 1980 മേയിലാണ് സായുധ സമര പ്രഖ്യാപനം നടത്തിയത്. ഇതാണ് ആയിരക്കണക്കിന് പേരുടെ കൂട്ടക്കുരുതിക്കിടയാക്കിയ വൻ ദുരന്തത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |