ബുഡാപെസ്റ്റ്: സ്വന്തം വിശ്വാസത്തിനോടൊപ്പം എല്ലാ മതങ്ങളേയും ചേർത്തു പിടിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. കർശനമായ കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളിൽപെട്ടവർ ഹംഗറിയുടെ വളർച്ചയ്ക്ക് നല്കിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും അത് മറക്കരുതെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. സത്യസന്ധമായ ആരാധനയിൽ ദൈവാരാധനയും അയൽക്കാരനോടുള്ള സ്‌നേഹവും അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓർബന്റെ സാന്നിദ്ധ്യത്തിൽ മാർപാപ്പ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള പരോക്ഷ വിമർശനമായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് തടിച്ചു കൂടിയത്. ബുഡാപെസ്റ്റിലെ ഫൈൻ ആർട്സ് മ്യുസിയത്തിൽ വച്ച് ഹംഗറിയിലെ മെത്രാന്മാരുമായും എക്യൂമെനിക്കൽ സഭാസമിതികളും ഹംഗറിയിലെ ജൂതമത സമൂഹങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലുൾപ്പെടെ നിലനിൽക്കുന്ന ജൂതവിരുദ്ധ മനോഭാവം നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം ഹംഗറിയിൽ ക്രിസ്ത്യൻ മതത്തെ നശിക്കാൻ വിട്ടുകൊടുക്കരുതെന്ന് പോപ്പിനോട് അഭ്യർഥിച്ചതായി വിക്ടർ ഓർബൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ബുഡാപെസ്റ്റിലെത്തിയ മാർപാപ്പ പിന്നീട് സ്ലൊവാക്ക്യയിലേക്ക് പുറപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |