കേരള ലീഗൽ സർവീസ് അതോറിട്ടി സംഘം അഷ്ടമുടിക്കായൽ സന്ദർശിച്ചു
കൊല്ലം: അഷ്ടമുടിക്കായലിന്റെ മലിനീകരണം കണ്ണുംകെട്ടി നോക്കിനിൽക്കുന്ന സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ഹൈക്കോടതി സ്വമേധയ എടുത്ത കേസിൽ എതിർ കക്ഷികളായേക്കും. ഇന്നലെ കായൽ സന്ദർശിച്ച കേരള ലീഗൽ സർവ്വീസ് അതോറിട്ടി (കെൽസ) സംഘം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഈമാസം 20ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കൂടുതൽ എതിർ കക്ഷികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
സ്വകാര്യ വ്യക്തി അയച്ച കത്ത് പൊതുതാല്പര്യ ഹർജിയായി പരിഗണിച്ചാണ് ഹൈക്കോടതി അഷ്ടമുടിയുടെ മലിനീകരണം സംബന്ധിച്ച് സ്വമേധായ കേസെടുത്തത്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയമാണ് ഒന്നാം എതിർകക്ഷി. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ, വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരാണ് മറ്റ് എതിർകക്ഷികൾ. ഇതിന് പുറമേയാകും കൂടുതൽ കൂട്ടിച്ചേർക്കലുണ്ടാവുക. കേരള ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടി കെ.ടി. നിസാർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറി സി.ആർ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കായലിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്.
കക്കൂസ് മാലിന്യം ഒഴുക്കുന്നു
പുള്ളിക്കട കോളനി വഴി ഒഴുകി വരുന്ന തോട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് പ്രദേശവാസികൾ സംഘത്തെ ധരിപ്പിച്ചു. നിരവധി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൈപ്പ് ലൈൻ വഴി മാലിന്യം കായലിലേക്ക് ഒഴുക്കുന്നതായും സ്ഥിരീകരിച്ചു. സന്ദർശനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മാലിന്യം കുന്നുകൂടി അസഹ്യമായ ദുർഗന്ധം പരക്കുന്നതായും കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപം കായലിൽ എണ്ണയുടെ അംശം വൻതോതിൽ ഉയർന്നതായും സംഘം സ്ഥിരീകരിച്ചു.
കായൽ കാണാൻ മന്ത്രിമാരും
കൊല്ലം: അഷ്ടമുടിക്കായൽ സംരക്ഷണം ലക്ഷ്യമിട്ട് കൊല്ലം കോർപ്പറേഷൻ നടപ്പാക്കുന്ന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണ കായൽയാത്ര ഇന്ന് രാവിലെ 10ന് ആശ്രാമം ലിങ്ക് റോഡിൽ നിന്നാരംഭിക്കും. യാത്രയ്ക്കുശേഷം കായൽ നവീകരണ പദ്ധതി പ്രഖ്യാപനം നടക്കും.
രണ്ട് ബോട്ടുകളിലായി നടക്കുന്ന യാത്രയിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുക്കും. ലിങ്ക് റോഡിൽ തുടങ്ങുന്ന വിവരശേഖരണ കായൽയാത്ര അരവിളക്കടവ്, സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളിക്കടവ്, കോട്ടയത്ത്കടവ്, മങ്ങാട്, കല്ലുംതാഴം, അഡ്വഞ്ചർ പാർക്ക് വഴി ആശ്രാമം ലിങ്ക് റോഡിൽ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |