ഡാനിൽ മെദ്വദേവ് യു.എസ് ഓപ്പൺ ചാമ്പ്യൻ
ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്നം പൂവണിഞ്ഞില്ല
ന്യൂയോർക്ക്: കലണ്ടർ സ്ലാം സ്വന്തമാക്കി ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ പുരുഷ താരമെന്ന റെക്കാഡ് നേടാമെന്ന സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചിന്റെ മോഹങ്ങൾക്ക് റഷ്യൻ സൂപ്പർതാരം ഡാനിൽ മെദ്വദേവ് തടയിട്ടു. യു.എസ് ഓപ്പൺ ഫൈനലിൽ ജോക്കോയെ കീഴടക്കി മെദ്വദേവ് കിരീടത്തിൽ മുത്തമിട്ടു. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തന്നെ കീഴടക്കിയ ജോക്കോവിച്ചിനോടുള്ള മധുര പ്രതികാരം കൂടിയായി ഇരുപത്തിയഞ്ചുകാരനായ മെദ്വദേവിന് ഈ വിജയം.
2019ൽ മെദ്വദേവ് യു.എസ് ഓപ്പണിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും അന്ന് നദാലിനോട് തോറ്റിരുന്നു.
ഫൈനലിൽ ജോക്കോയ്ക്കെതിരെ മെദ്വദേവിന്റെ ആധിപത്യം തന്നെയായിരുന്നു. ജോക്കോയ്ക്ക് ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്വദേവിന്റെ വിജയം. സ്കോർ: 6-4, 6-4, 6-4. തന്റെ സ്വതസിദ്ധമായ വേഗതകൊണ്ടും പഴുതടച്ച പ്രതിരോധം കൊണ്ടും ജോക്കോയുടെ വെല്ലുവിളികളെ മെദ്വദേവ് അനായാസം മറികടക്കുകയായിരുന്നു. വഴക്കാളിയെന്നും അച്ചടക്കമില്ലാത്തവനെന്നുമുള്ള കുറ്റപ്പെടുത്തലുകളും ചീത്തപ്പേരുകളും മറികടന്ന് ചാമ്പ്യൻതാരത്തിലേക്കുള്ള മെദ്വദേവിന്റെ ചുവടുവപ്പായാണ് യു.എസ് ഓപ്പൺ കിരീട നേട്ടത്തെ വിദഗദ്ധർ വിലയിരുത്തുന്നത്.
സോറി ജോക്കോ
വൻ നേട്ടങ്ങൾ ലക്ഷ്യം വച്ചെത്തിയ ജോക്കോവിച്ചിന് ആർതർ ആഷെയിൽ കലാശപ്പോരിൽ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. സെർവുകളിൽ പിഴവുകളുടെ ഘോഷയാത്രയായിരുന്നു.38 അൺഫോഴ്സ് എററുകളാണ് ജോക്കോവരുത്തുയത്. കടുത്ത സമ്മർദ്ദമാണ് ജോക്കോയുടെ അടിതെറ്റിച്ചതെന്നാണ് വിലയിരുത്തലുകൾ. തോൽവി അറിയാതെ 27 ഗ്രാൻസ്ലാം മത്സരങ്ങൾ പൂർത്തിയാക്കിയാണ് ജോക്കോ ഫൈനലിനിറങ്ങിയത്.
എന്നാൽ എപ്പോഴും കാണുന്ന ഒന്നിനെയും കൂസാത്ത ശരീര ഭാഷ അദ്ദേഹത്തിനില്ലായിരുന്നു. സമ്മർദ്ദത്താൽ വലിഞ്ഞു മുറുകിയിരുന്നു. രണ്ടാം സെറ്റു മുതൽ അദ്ദേഹത്തിന്റെ നിരാശ പുറത്തു വന്നു തുടങ്ങി. റാക്കറ്റു കൊണ്ട് സ്വന്തം തുടയിൽ അടിച്ചു. റാക്കറ്റ് കോർട്ടിൽ അടിച്ച് തകർത്തതിന് കോഡ് വയലേഷനും ലഭിച്ചു. നേരത്തേ ഒളിമ്പിക്സിന്റെ സെമിയിൽ തോറ്റപ്പോഴും ജോക്കോ റാക്കറ്റ് കോർട്ടിൽ അടിച്ച് തകർത്തിരുന്നു
.അദ്യരണ്ട് സെറ്റുകൾ നഷ്ടപ്പെടുത്തിയിട്ടും തകർപ്പൻ തിരിച്ചുവരവ് നടത്തിയ ചരിത്രമുള്ള ജോക്കോ പക്ഷേ ഇവിടെ കളികൈവിടുകയാണെന്ന് തിരിച്ചറിഞ്ഞ് മൂന്നാം സെറ്റിനിടെ വിതുമ്പി. സമ്മാനദാനച്ചടങ്ങിലും അദ്ദേഹം വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്.
അങ്ങനെ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മെദ്വദേവിനെ കീഴടക്കി തുടങ്ങിയ ഈ സീസണിലെ ജോക്കോയുടെ വിസ്മയക്കുതിപ്പിന് മെദ്വദേവിന് മുന്നിൽ തന്നെ ദു:ഖ പര്യവസാനമായി. ആസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിൾഡണും ഈ സീസണിൽ നേടിയ ജോക്കോ യു.എസ് ഓപ്പൺ ഫൈനലിൽ വീണതോടെ കരിയറിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടിയ പുരുഷ താരമെന്ന നേട്ടത്തിലെത്താൻ ഇനിയും കാത്തിരിക്കണം.
നിലവിൽ റോജർ ഫെഡറിനും റാഫേൽ നദാലിനും ഒപ്പം 20 ഗ്രാൻസ്ലാം കിരീടങ്ങളുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ് 34കാരനായ ജോക്കോ.
ജോക്കോയ്ക്ക് തൊട്ടരികെ നഷ്ടമായത്
കലണ്ടർ സ്ലാം - ഒരു സീസണിൽ നാല് ഗ്രാൻസ്ലാം കിരീടങ്ങളും സ്വന്തമാക്കുക. (ജോക്കോ ഇത്തവണ മൂന്ന് ഗ്രാൻസ്ലാമുകൾ സ്വന്തമാക്കി.1969ൽ റോഡ് ലെവറാണ് അവസാനമായി പുരുഷ ടെന്നിസിൽ ഈ നേട്ടം സ്വന്തമാക്കിയത്)
ഗോൾഡൺസ്ലാം- ഒരു സീസണിൽ നാല് ഗ്രാൻസ്ലാമുകളും ഒളിമ്പിക്സ് സ്വർണവും നേടുക. (യു.എസ് ഓപ്പൺ ഫൈനലിലും ഒളിമ്പിക്സ് സെമിയിലും തോറ്റതോടെ ജോക്കോയ്ക്ക് ആ നേട്ടം നഷ്ടമായി.1988ൽ സ്റ്റെഫി ഗ്രാഫ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്)
അമിത സമ്മർദ്ദം പ്രകടനത്തെ ബാധിച്ചു. നിരാശയും സങ്കടവും തീർച്ചയായും ഉണ്ട്. എന്നാൽ കലണ്ടർ സ്ലാം എന്ന ഭാരം വിട്ടൊഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി. മെദ്വദേവിന്റെ പ്രകടനും സമീപനവുമെല്ലാം വളരെ മികച്ചതായിരുന്നു. അദ്ദേഹം ഈ വിജയം അർഹിച്ചിരുന്നു.
ജോക്കോവിച്ച്.
ജോക്കോയോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമചോദിക്കുന്നു. അദ്ദേഹം ലക്ഷ്യമിട്ടതെന്താണെന്ന് അറിയാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. ചരിത്രത്തിലെ ഏറ്റവും മികച്ചതാരമാണ് ജോക്കോവിച്ച്.
മെദ്വദേവ്
ഗോൾഡൻസ്ലാം സ്വന്തമാക്കി അൽകോട്ടുംഡിഗ്രൂട്ടും
വീൽചെയർ ടെന്നിസിൽ ഒരേ ദിവസം ഗോൾഡൻസ്ലാം സ്വന്തമാക്കി ആസ്ട്രേലിയൻ താരം ഡൈലാൻ അൽകോട്ടും ഹോളണ്ട് താരം ഡിയേഡി ഡി ഗ്രൂട്ടും. യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചാമ്പ്യനായാണ് അൽകട്ട് ചരിത്രം കുറിച്ചത്. ഡി ഗ്രൂട്ട് വനിതാ സിംഗിൾസ് ചാമ്പ്യനായും.. ഇരുവരും ഈ സീസണിൽ ആസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ എന്നീ ഗ്രാൻസ്ലാമുകളും ഒപ്പം ടോക്യോ പാരാലിമ്പിക്സിൽ സ്വർണവും നേടിയാണ് ഗോൾഡൻസ്ലാമെന്ന വമ്പൻ നേട്ടത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |