പാലക്കാട്: കൊവിഡിനിടെ പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധനവ്. കഴിഞ്ഞ ആറുമാസം മുമ്പ് 1040 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റയ്ക്ക് ഇപ്പോൾ വില 1240 രൂപയാണ്. ആറ് മാസത്തിനിടെ 50 കിലോയുടെ ചാക്കിന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ജില്ലയിലെ കിഴക്കൻമേഖലയിലെ ഉൾപ്പെടെ ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്.
തവിട് മിക്സിലേക്ക്
വില കൂടിയതോടെ കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇതോടെ പല ക്ഷീരകർഷകരും തമിഴ്നാട് തവിട് മിക്സിനെയാണ് ആശ്രയിക്കുന്നത്. 50 കിലോയുടെ ഒരു ചാക്ക് തവിട് മിക്സിന് 850 രൂപയാണ് വില. അതിനാൽ കാലിത്തീറ്റയെ അപേക്ഷിച്ച് ചാക്ക് ഒന്നിന് 390 രൂപ ലാഭമുണ്ടാകും. എന്നാൽ ആവശ്യക്കാർ കൂടിയതോടെ ഇതിന് ലഭ്യതക്കുറവുമുണ്ട്.
ഗുണമേന്മ കുറവും വേഗം കേടാകുന്നതുമാണ് തവിട് മിക്സ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനായി ഇതിനെ ആശ്റയിക്കേണ്ടിവരികയാണെന്ന് കർഷകർ പറയുന്നത്. കൂടാതെ കേരള ഫീഡ്സിന്റെ ചില ബ്രാൻഡുകൾക്കും വില കൂട്ടിയിട്ടുണ്ട്.
അസംസ്കൃത വസ്തുക്കളുടെ വില കൂടി
മാസത്തിൽ ഒന്നിൽ കൂടുതൽ ചാക്ക് കാലിത്തീറ്റ ഉപയോഗിക്കുന്നവരാണ് മിക്ക കർഷകരും. കാലിത്തീറ്റ നിർമ്മിക്കാനാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഇവയുടെ വിലക്കയറ്റമാണ് വില കൂടാൻ കാരണം. വില വർദ്ധനയ്ക്ക് അനുപാതമായി പാൽ വില കൂട്ടിയാൽ ഒരുപരിധി വരെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കർഷകരുടെ പക്ഷം.
കാലിത്തീറ്റ വില
നിലവിൽ ശക്തമായ മഴയെ തുടർന്ന് പാൽ ഉത്പാദനത്തിൽ കുറവുണ്ട്. ഇതിനിടെയുള്ള വില വർദ്ധനവ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നുണ്ട്.
- ദേവദാസ്, ക്ഷീരസംഘം സെക്രട്ടറി, മേനോൻപാറ
പശുക്കൾക്ക് തീറ്റ കൊടുത്തില്ലെങ്കിൽ പാൽ കുറയും. തീറ്റപുല്ലിന് പുറമെ കാലിത്തീറ്റ കൂടി കൊടുത്താൽ മാത്രമേ കൂടുതൽ പാൽ ലഭിക്കൂ. നിലവിൽ ഈ വിലയ്ക്ക് കാലിത്തീറ്റ വാങ്ങുകയെന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.- രാജാമണി, ക്ഷീരകർഷകൻ, കുനിശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |