കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്‌ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ നേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.കെ. മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. സിഎം സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെ തോൽവിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.പെരുമ്പാവൂരിൽ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്.
കൂടാതെ, പിറവം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കി.
തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണു തീരുമാനം. നേരത്തെ നടത്തിയ അന്വേഷണത്തിൽ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൽ വിശദീകരണം നൽകാന്‍ ഒരാഴ്ച സമയം നൽകിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാതെ വന്നതിനാലാണ് നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |