ചങ്ങനാശേരി: വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. പായിപ്പാട് നാലുകോടി കൊല്ലാപുരം ഗവ.എൽ.പി സ്കൂളിന് സമീപം കല്ലൂപ്പറമ്പിൽ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തിൽ കഞ്ചാവ് ചെടിവളർന്ന് നിൽക്കുന്നതായി കണ്ടെത്തിയത്. ജില്ലാപൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ അജീബ്, എസ് ഐ അഖിൽ ദേവ്, തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കും മറ്റുമായി ചെടി പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൂന്നു ദിവസം മുൻപ് തിരുവഞ്ചൂരിലെ ഒരു വീട്ടുവളപ്പിൽ നിന്ന് രണ്ടടി ഉയരമുള്ള ചെടി ലഹരി വിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളർത്തുന്നത് 10 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, എസ്.അരുൺ, പി.എം ഷിബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |