അലിഗഢ്: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ഇരട്ട എൻജിൻ പോലെ പ്രവർത്തിച്ച് ജനങ്ങൾക്ക് ഇരട്ടനേട്ടം നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിലാണ് മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്.
യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു.
'ഉത്തർപ്രദേശ് ഒരു കാലത്ത് വികസനം എത്തിനോക്കാത്ത സംസ്ഥാനമെന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നങ്ങനെയല്ല, വികസന പദ്ധതികൾക്ക് പേരുകേട്ട നിക്ഷേപ സൗഹൃദസംസ്ഥാനമായി മാറിയിരിക്കയാണ്. ഉത്തർപ്രദേശിൽ ഗുണ്ടകളും കൊള്ളക്കാരും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും യു.പിയിലെ ജനങ്ങൾക്ക് അതൊരിക്കലും മറക്കാൻ സാധിക്കില്ലെന്നും' അഖിലേഷ് യാദവിനേയും മായാവതിയേയും പരോക്ഷമായി വിമർശിച്ച് മോദി പറഞ്ഞു. ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറി ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേരിൽ സർവകലാശാല നിർമ്മിക്കാനുള്ള തീരുമാനം അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ 17ത്തോളം വരുന്ന ജാട്ട് സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനാണെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |